തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ ഇ.പി. ജയരാജനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വിജിലന്‍സ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് 13ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ജഡ്ജ് എ. ബദറുദ്ദീന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇ.പി. ജയരാജനും വ്യവസായ സെക്രട്ടറിക്കുമെതിരെയുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
കേസ് ആദ്യം പരിഗണിച്ചപ്പോള്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നുമാണ് വിജിലന്‍സിനു വേണ്ടി ഹാജരായ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കെ.ഡി. ബാബു കോടതിയെ ധരിപ്പിച്ചത്. നടപടികള്‍ എന്തൊക്കെയാണെന്ന് തിരക്കിയപ്പോള്‍ താന്‍ ചുമതലയേറ്റിട്ട് രണ്ടു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നും കേസ് പഠിക്കാന്‍ സാധിച്ചിട്ടില്ലെന്നും എഡിജിപി മറുപടി നല്കി. സമയം ലഭിച്ചാല്‍ മാത്രമേ വിശദീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരം തള്ളിയ കോടതി തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിക്കുമെന്നും ഇതുവരെ വിജിലന്‍സ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. ഈ കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി ത്വരിതാന്വേഷണം പൂര്‍ത്തിയാക്കാന്‍ 42 ദിവസത്തെ സമയം വിജിലന്‍സ് തേടും. തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസാണ് ജയരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: