ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നത് അതിവേഗം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎമ്മും ഇടതു സര്‍ക്കാരും ശ്രമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഒരു കക്കൂസ് നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 12, 000 പൂരയാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 3,400 രൂപയും ഉള്‍പ്പടെ ഒരു കുടുംബത്തിന് 15,400 രൂപയാണ് കക്കൂസ് നിര്‍മാണത്തിന് നല്‍കുന്നത്.
എന്നാല്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന കുപ്രചരണമാണ് സിപിഎമ്മും ഇടതു ജനപ്രതിനിധികളും നടത്തുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയാണ് തങ്ങളുടേതാക്കി മാറ്റി മുതലെടുപ്പിന് സിപിഎം ശ്രമിക്കുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി മാറ്റണമെന്നും അതിനായി ആവശ്യത്തിന് ഫണ്ട് നല്‍കുമെന്നും പറഞ്ഞിരുന്നു, നരേന്ദ്രമോദി വാക്കുപാലിക്കുകയും ഫണ്ട് അനുവദിക്കു കയൂം ചെയ്തു. എന്നാല്‍ പണം വാങ്ങിയെടുത്ത ശേഷം പദ്ധതിയെ ഇടുസര്ക്കാരിന്റെ നേട്ടമായി പ്രചരിപ്പിക്കുകയാണ് മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തുന്നത്.
അതിനിടെ ആലപ്പുഴയെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ച മുതലെടുപ്പിന് ശ്രമിച്ച മന്ത്രി ജി. സുധാകരന് പരിഹാസ്യനായി. ജില്ലയില്‍ വ്യക്തിഗത കക്കൂസുകള്‍ ഇല്ലെന്ന് കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്മിച്ചുനല്കിയതായാണ് സുധാകരന്റെയും ജില്ലാ ഭരണകൂടത്തിന്റേയും അവകാശവാദം. തീരദേശം ഏറെയുള്ള ആലപ്പുഴ, അമ്പലപ്പുഴ നിയോജകമണ്ഡലങ്ങളില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ഇപ്പോഴും മലമൂത്ര വിസര്‍ജനത്തിനായി കടലോരത്തെയാണ് ആശ്രയിക്കുന്നത്. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലും, ചില കായലോര പ്രദേശങ്ങളുലും കക്കൂസ് ഇല്ലാത്ത കുടുംബങ്ങള്‍ നിരവധിയാണ്.
കയറിക്കിടക്കാന്‍ ശരിയായ കൂരപോലും ഇല്ലാത്ത ആയിരങ്ങള്‍ പുറമ്പോക്കിലും താമസിക്കുമ്പോള്‍ സുധാകരന് മേനി കാണിക്കാന്‍ നടത്തിയ പ്രഖ്യാപനം അനവസരത്തിലാണെന്ന് മാത്രമല്ല, നിലവില്‍ കക്കൂസ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വിനയായി മാറുകയും ചെയ്യുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് ഉള്ളതായി മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭാവിയില്‍ കക്കൂസ് നിര്‍മ്മാണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭിക്കാതെയാകും. സിപിഎമ്മിന്റെ ഇത്തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: