പനാജി: ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്തി, അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ ഭാരതത്തിന് നയതന്ത്ര വിജയം. ഭീകരവാദത്തെയും അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെയും എതിര്‍ത്ത ബ്രിക്സ് ഉച്ചകോടി, ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ യോജിച്ച് മുന്നേറുമെന്നും പ്രസ്താവിച്ചു. ഭീകരതയുടെ പടക്കപ്പലാണ് പാക്കിസ്ഥാനെന്ന് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ലോകത്തിലെ മുഴുവന്‍ ഭീകരര്‍ക്കും പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നടപടി സ്വീകരിക്കണം. രാഷ്ട്രീയ ലാഭത്തിനായി പാക്കിസ്ഥാന് ഭീകരവാദത്തെ ന്യായീകരിക്കുന്നു. ബ്രിക്സ് രാജ്യങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിന്റെ മുഴുവനും സമ്പദ്രംഗത്തിന് ഭീകരവാദം ഭീഷണിയാണ്. ഭീകരവാദികളെയും ഭീകരവാദമെന്ന മനോഭാവത്തെയും പാക്കിസ്ഥാന് സംരക്ഷിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ രംഗത്തെത്തണം, മോദി പറഞ്ഞു. പാക്കിസ്ഥാന് എന്ന പേര് പരാമര്‍ശിക്കാതെ അയല്രാജ്യമെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയെന്നത് എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്വമാണെന്ന് ബ്രിക്സ് ഉച്ചകോടിയിലെ ഗോവന്‍ പ്രഖ്യാപനം പറയുന്നു. ഭാരതമടക്കമുള്ള ബ്രിക്സ് രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ ഗോവന്‍ പ്രഖ്യാപനം അപലപിച്ചു. എല്ലാത്തരം ഭീകരവാദത്തെയും അവയുടെ ലക്ഷ്യപ്രഖ്യാപനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നു. പ്രത്യയശാസ്ത്രപരവും മതപരവും രാഷ്ട്രീയപരവും വംശീയവുമായ ഭീകരവാദങ്ങള്‍ക്ക് ന്യായീകരണം ഇല്ല. ഭീകരവാദത്തിനെതിരായ തദ്ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും, ഗോവന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
ഭീകരവാദികളുടെ പരിശീലനം, വിദേശരാജ്യങ്ങളില്‍ യുദ്ധത്തിനൊരുങ്ങുന്ന ഭീകവാദികളുടെ നീക്കം എന്നിവ ഇല്ലായ്മ ചെയ്യണം. സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകരവാദത്തെ ഇല്ലായമ ചെയ്യാനുള്ള അവകാശം എല്ലാ രാജ്യത്തിനുമുണ്ടെന്നും ഗോവന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭാരതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ നയതന്ത്ര വിജയം സമ്മാനിച്ചാണ് എട്ടാം ബ്രിക്സ് ഉച്ചകോടി സമാപിച്ചത്. അടുത്തവര്‍ഷം ചൈനയിലാണ് ഉച്ചകോടി.
ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ഒരു സൈനിക പ്രതിരോധ കരാറുകളും ഒപ്പുവക്കില്ലെന്ന് റഷ്യ. ഫൈറ്ററോ ഏതെങ്കിലും ആധുനിക യുദ്ധവിമാനമോ സൈനിക വിമാനമോ പാക്കിസ്ഥാന് കൈമാറില്ലെന്ന് റഷ്യന്‍ പ്രതിരോധ കമ്പനിയായ റോസ്ടെക് കോറിന്റെ സിഇഒ സെര്‍ഗി ചെംസോവ് അറിയിച്ചു. ചില ചരക്ക് ഗതാഗത ഹെലികോപ്റ്ററുകള്‍ നല്കാന് മാത്രമാണ് കരാര്‍.
ആഗോള ഭീകരവാദ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ്. മധ്യേഷ്യയ്ക്കും റഷ്യയ്ക്കും ഭാരതത്തിനും ഭീഷണിയാണ് ഐഎസ്. ഇവര്‍ക്കെതിരെ സംയുക്ത സൈനിക പരിശ്രമങ്ങള്‍ ആവശ്യമാണ്. ഭാരതവുമായുള്ള റഷ്യയുടെ ബന്ധം ശക്തവും ഫലപ്രദവുമാണെന്നും ചെംസോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: