തിരുവനന്തപുരം: സൈന്യത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വൈദ്യുതി, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസംഗം. മന്ത്രിയുടെ രാജ്യദ്രോഹപരമായ പ്രസംഗം, സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍, 14 നായിരുന്നു പ്രസംഗം. ഉറിയിലെ പാക്ക് ഭീകരാക്രമണത്തിന് ഭാരത സൈനികരുടെ സഹായം ഉണ്ടായിരുന്നുവെന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു.
മന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്: ”രാജ്യരക്ഷയ്ക്കു വേണ്ടി എത്ര പണം ചെലവഴിച്ചുവെന്ന് പാര്‍ലമെന്റില്‍ എവിടെയും ചര്‍ച്ച ചെയ്യാറില്ല. ഇഷ്ടം പോലെ ചെലവഴിക്കാം, ഒരു കുഴപ്പവുമില്ല. പക്ഷേ, വിമാനം വാങ്ങിച്ചാല്‍ മാത്രം മതിയോ, അവിടെ പണിയെടുക്കുന്ന ശിപായിക്ക് സൗകര്യങ്ങള്‍ കിട്ടണ്ടേ. അവരാണല്ലോ രാജ്യരക്ഷക്ക് വേണ്ടി നില്‍ക്കുന്നത്,” മന്ത്രി ചോദിച്ചു.
”ഉറിയില്‍ എത്രപേരാണ് മരിച്ചു വീണത് ഭീകരാക്രമണം വന്നപ്പോള്‍. നാം എത്ര ഓപ്പറേഷനാണ് പുറത്തറിയുന്നത്? പ്രധാനപ്പെട്ട ചില ഓപ്പറേഷന് നമ്മള് പുറത്തറിയുന്നു എന്നതൊഴിച്ചാല്‍, അതിര്‍ത്തിയില്‍ വീരന്മാരായ ജവാന്മാര് പിടഞ്ഞു മരിക്കുന്നത് വളരെ കുറച്ചു മാത്രമേ നമ്മുടെ സമൂഹം അറിയുന്നുള്ളു എന്നത് യാഥാര്‍ത്ഥ്യമല്ലേ? അവിടെവെച്ചുതന്നെ അവസാനിപ്പിക്കുകയല്ലേ. ഉറിയില്ത്തന്നെ മരണപ്പെട്ട ജവാന്മാരുടെ എണ്ണം പറയുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോ? എപ്പോഴെങ്കിലും സത്യമായ കണക്കു പുറത്തു വിടാറുണ്ടോ? 500 പേര് മരിച്ചാല്‍ 50 പേരെന്നു പറയും. 500 മരിച്ചെന്നു പറഞ്ഞാല്‍ നാണക്കേടാണല്ലോ ഗവണമെന്റിന്,” മന്ത്രി വിശദീകരിച്ചു.
വിരമിച്ച സൈനികരുടെയും, ഒരുപക്ഷേ നാളെ സൈനികരാകേണ്ട കുടുംബാംഗങ്ങളുടെയും, സദസ്സിനോടായിരുന്നു, മന്ത്രിയുടെ ഗീര്‍വാണം. മന്ത്രിയുടെ പ്രസംഗം സൈന്യത്തിനും രാജ്യത്തിനും വിരുദ്ധമായിട്ടും മുതിര്‍ന്ന മുന്‍ സൈനികരോ സംഘടനയോ പ്രതികരിക്കാഞ്ഞതില്‍ സംഘടനയ്ക്കുള്ളില്‍ ഭിന്നതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: