തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിക്കുള്ളില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാമാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഭിഭാഷകര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ച കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
ഗവര്‍ണര്‍ പി. സദാശിവം ഇടപെട്ടതിനാലാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. വെള്ളിയാഴ്ചയാണ് വഞ്ചിയൂര്‍ കോടതിയില്‍ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.
ബാര്‍ അസോസിയേഷന് സെക്രട്ടറി ഉള്‍പ്പെടെ പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് കേസെടുത്തത്.
ബാര്‍ അസോസിയേഷന് സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ രതിന്, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണ് കേസ്.
കമ്മീഷണര്‍ക്കു പുറമെ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി, ഗവര്‍ണര്‍ എന്നിവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ സദാശിവം പരാതികള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറി.
ഇതില്‍ തുടര്‍നടപടി വേണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതി മുറിക്കുള്ളില്‍ വച്ച് വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു, അസഭ്യം പറഞ്ഞ് അപമാനിച്ചു, ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഇത്രയും കുറ്റങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് പരാതി നല്‍കിയത്.
വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീന്‍ ഇ.പി. ജയരാജനെതിരായ ബന്ധു നിയമനകേസ് പരിഗണിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. പരാതി നല്കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു.
പോലീസിന്റെ നിഷ്ക്രിയത്വം വാര്‍ത്തയാവുകയും ഗവര്‍ണര്‍ ഇടപെടുകയും ചെയ്തപ്പോഴാണ് സംഭവത്തില്‍ കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: