കോഴിക്കോട്: കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമയാണ്.
എന്തു സഹകരണത്തിനും ബിജെപി തയ്യാറാണ്, കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലണമെന്ന വാദം കോടിയേരിയുടെ മാടമ്പിത്തമാണെന്നും രമേശ് പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്ക് എന്നും പിന്തുണ നല്കിയവരാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം. മുന്‍കാല സിപിഎം മുഖ്യമന്ത്രിമാരും കണ്ണൂരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നത്. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട രമിത്തിന്റെ വീടിന് മുമ്പിലൂടെയാണ് അങ്ങോട്ടും ഇങ്ങോട്ടും പോയത്. ആ വീട്ടിലൊന്നു കയറാന്‍ തയാറായില്ല. അക്രമം നടത്തിയവര്‍ക്ക് പ്രോത്സാഹനം നല്കുന്ന സമീപനമാണ് ഉണ്ടായത്. അക്രമികള്‍ക്കൊപ്പമായിരുന്നു യാത്രയും സന്ദര്‍ശനവുമെല്ലാം. കണ്ണൂരില്‍ സമാധാനം ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് ആഗ്രഹമുള്ളത് പോലെയായിരുന്നു പെരുമാറ്റം, രമേശ് പറഞ്ഞു.
കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് അമിത്ഷായാണെന്ന കോടിയേരിയുടെ പ്രസ്താവന സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അണികളെക്കൊണ്ട് ആയുധമെടുപ്പിച്ച പാരമ്പര്യമാണ് കോടിയേരിക്കുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിച്ചാല്‍ അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കും. സമാധാനം സംരക്ഷിക്കാന്‍ കേന്ദ്രം മുന്നിട്ടിറങ്ങിയാല്‍ ഇവര്‍ അംഗീകരിക്കുമോയെന്നും എം.ടി. രമേശ് ചോദിച്ചു.
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടുപോയി സമീപിക്കണമെന്ന കോടിയേരിയുടെ പരാമര്‍ശം പഴയ മാടമ്പിത്തമാണ്. സമാധാനമുണ്ടാകാന്‍ എന്തു വിട്ടുവീഴ്ച ചെയ്യാനും ആര്‍എസ്എസ് ബിജെപി നേതൃത്വം തയ്യാറാണ്.
എന്നാല്‍ അതിന് എകെജി സെന്ററില്‍ പോയി ഭിക്ഷയാചിക്കില്ല. ചര്‍ച്ചയാകാമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നേരത്തെ പരസ്യമായിത്തന്നെ വ്യക്തമാക്കിയതാണ്.
അന്ന് ആ നിര്‍ദ്ദേശത്തെ അട്ടിമറിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോടിയേരിയുടെ പരാമര്‍ശം. ഇതിനോട് എല്‍ഡിഎഫിലെ മറ്റുകക്ഷികള്‍ നിലപാട് വ്യക്തമാക്കണം.
കണ്ണൂരില്‍ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് വേണ്ടത്. ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും സിപിഎം ബിജെപിയുമായി രാഷ്ട്രീയ പോരാട്ടം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ.കെ.വി. സുധീറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: