അമൃതപുരി: ഊര്‍ജ്ജ പ്രതിസന്ധിക്കും വൈദ്യുതി ക്ഷാമത്തിനും പരിഹാരം നിര്‍ദ്ദേശിച്ച് കേരളത്തില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥി. കരുനാഗപ്പള്ളി, പുതിയകാവ് അമൃത വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി എസ്. അമൃതാനന്ദാണ് സാങ്കേതിക വിദഗ്ധരുടെ രാജ്യാന്തര സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിന്റെ അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധേയനായത്.
വൈദ്യുതിയെത്താത്ത ഭാരതീയ ഗ്രാമങ്ങള്‍ക്ക് അനുഗ്രഹമാകുന്ന കണ്ടെത്തലാണ് അമൃതാനന്ദ് ഗവേഷകര്‍ക്ക് മുന്പില് അവതരിപ്പിച്ചത്. ലോകമെങ്ങും നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകനായിരുന്നു പതിനാറുകാരനായ അമൃതാനന്ദ്.
ഇന്ത്യയിലെ വൈദ്യുതി എത്താത്ത 18,452 ഗ്രാമങ്ങളില്‍ സൈക്കിളിന്റെ സഹായത്തോടെ വൈദ്യുതി എത്തിക്കാനാകുമെന്ന ആശയമാണ് അമൃതാനന്ദും സംഘവും പ്രയോഗവത്ക്കരിച്ചത്. ഗ്രാമീണമേഖലയില്‍ പ്രതിവര്‍ഷം 25 ലക്ഷം സൈക്കിളുകളാണ് വിറ്റുപോകുന്നത്. കൃഷിയിടങ്ങളിലേക്കും പണിശാലകളിലേക്കും സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഗ്രാമീണര്‍ അവര്‍ അറിയാതെ തന്നെ സ്വന്തം വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള ഊര്ജ്ജോത്പാദകരാകുന്ന പ്രവര്‍ത്തന മാതൃക സദസ്സിന്റെയാകെ അംഗീകാരം നേടി.
യാന്ത്രികോര്‍ജ്ജവും സൗരോര്‍ജ്ജവും വൈദ്യുതോര്‍ജ്ജമാക്കി മാറ്റി സംഭരിച്ച് ഉപയോഗിക്കാവുന്ന പ്രായോഗിക മാതൃകയാണ് അമൃതാനന്ദും സംഘവും പരീക്ഷിച്ച് വിജയിച്ചത്. അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍സിലെ വിദ്യാര്‍ത്ഥികളായ പി. ദിവ്യ, യു.ജി. ഗോഷ്, ടിനു വിനോദ് എന്നിവരും ഗവേഷണത്തില്‍ അമൃതാനന്ദിനൊപ്പം ഉണ്ടായിരുന്നു.
സൈക്കിള്‍ ഓടിക്കുന്നതിന്റെ വേഗതയും ദൈര്‍ഘ്യവുമായി ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ഊര്‍ജ്ജം തിട്ടപ്പെടുത്തി പ്രസരണ നഷ്ടം കൂടി കണക്കിലെടുത്ത് ഓരോ സൈക്കിളിലും ഘടിപ്പിക്കുന്ന ഘടകഭാഗങ്ങളില്‍ നിന്നു ശരാശരി ഗ്രാമീണ കുടുംബത്തിന് ആവശ്യമായ വൈദ്യുതി കണ്ടെത്താനാകുമെന്ന് അമൃതാനന്ദ് സമര്‍ഥിക്കുന്നു. സൈക്കിളോടിക്കുമ്പോഴും ജോലി സമയത്ത് വെയിലില്‍ നിര്‍ത്തിയിടുമ്പോഴും ഒരുപോലെ ഊര്‍ജ്ജോത്പാദനം നടക്കുന്ന രീതിയിലാണ് ഘടകഭാഗങ്ങള്‍ സംവിധാനം ചെയ്തത്.
സൈക്കിള്‍ ചക്രത്തോട് ഘടിപ്പിക്കുന്ന ഡൈനാമോയും സോളാര്‍ പാനലും അടങ്ങുന്ന സംവിധാനം നൂറ് ശതമാനം കാര്‍ബണ്‍ മുക്ത പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോത്പാദനത്തിന് ഉതകുന്നതാണ്.
ഇതിനെ മണ്ണിന്റെ മണമുള്ള കണ്ടുപിടിത്തമെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചത്. അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ഡയറക്ടര്‍ മനീഷ സുധീറിന്റെ മകനാണ് എസ്. അമൃതാനന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: