കോട്ടയം: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തായാലും സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നാട്ടാന പരിപാലന നിയമ ശില്‍പ്പശാലയും ഗജരാജന്‍ തിരുനക്കര ശിവന്റെ 50ാം പിറന്നാള്‍ ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും എക്കാലത്തും ഒരുപോലെയായിരിക്കില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ എല്ലായിടത്തുമുണ്ട്. ഇപ്പോഴും 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ഉണ്ട്. കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ അതിന്റെ നാനാവശങ്ങള്‍ പരിശോധിച്ച് സുപ്രീംകോടതി തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ പ്രശ്നങ്ങളില്ല. അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അത് നിലപാടുകളുടെ ഭാഗമായാണ്. ശബരിമലയില്‍ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി. രാമാനുജം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘ആനക്കാര്യം’ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ സി.എ. ലത പുസ്തകം ഏറ്റുവാങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ബോര്‍ഡ് അംഗം അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ ടി. രാമന് ഭട്ടതിരിപ്പാട്, എം.പി. ഗോവിന്ദന് നായര്‍, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്. സോന, ദേവസ്വം ബോര്‍ഡ് വെറ്റിനറി ഓഫീസര്‍മാരായ ഡോ. ശശീന്ദ്രദേവ്, ഡോ.റ്റി. രാജീവ്, ക്ഷേത്രോപദേശക സമിതി ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: