കൊല്‍ക്കത്ത: ഒടുവില്‍ എഫ്സി ഗോവക്ക് ഒരു പോയിന്റ് ലഭിച്ചു. ഇന്നലെ അത്ലറ്റികോ കൊല്‍ക്കത്തയെ 1-1ന് സമനിലയില്‍ തളച്ചാണ് ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ഗോവ ആദ്യ പോയിന്റ് സ്വന്തമാക്കിയത്. അത്ലറ്റികോക്കായി സമീഗ് ദൗത്തിയും ഗോവക്കായി ജോഫ്രെയും ലക്ഷ്യം കണ്ടു. നാല് കളികള്‍ പൂര്‍ത്തിയാക്കിയ അത്ലറ്റികോ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ എഫ്സി ഗോവയെ മൊത്തം അഴിച്ചുപണിതാണ് സീക്കോ ഇന്നലെ കളത്തിലെത്തിച്ചത്. ലക്ഷ്മികാന്ത് കാട്ടിമണി, റെയ്നാള്‍ഡോ, ഫുല്‍ഗാന്‍കോ, മാര്‍ക്വീതാരം ലൂസിയോ, സാഹില്‍ എന്നിവര്‍ പുറത്തിരുന്നപ്പോള്‍ സുഭാശിഷ് ചൗധരി, കീനന്‍ അല്‍മേയ്ഡ, അര്നോലിന്, റിച്ചാര്ലിസണ്, റോബിന് സിങ്ങ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. അത്ലറ്റികോ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. പരിക്കേറ്റ ടിരി, ബിക്രംജിത്ത്, ബെലെന്‍കോസോ എന്നിവറക്ക് പകരമായി റുയിഡാസ്, പിയേഴ്സണ്‍, അരങ്ങേറ്റക്കാരന്‍ ഹെന്റിക്വെ സെറീനോ എന്നിവര്‍ കളത്തിലെത്തി.
കളിയുടെ തുടക്കത്തില്‍ ഗോവ ചില മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 7 മിനിറ്റായപ്പോഴേക്കും മൂന്ന് തവണ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ആറാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. പന്തുമായി മുന്നേറിയ ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ജാവി ലാറ എടുത്ത ക്രിക്ക് ബോക്സിനുള്ളില്‍ ഇയാന്‍ ഹ്യൂം ഹെഡ്ഡ് ചെയ്തു. ഉയര്‍ന്നുവന്ന പന്ത് രാജു ഗെയ്ക്ക്വാദ് മറ്റൊരു ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചത് സമീഗ് ദൗതിയുടെ കാലുകളിലേക്ക്. പന്ത് നിലംതൊടും മുന്നേ ദൗതി പായിച്ച തകര്‍പ്പന്‍ വലംകാലന്‍ വോളി മുഴുനീളെ പറന്ന ഗോവ ഗോളി സുഭാശിഷ് ചൗധരിയെ കീഴടക്കി വലയില്‍ (1-0). 13-ാം മിനിറ്റില്‍ ഗോവക്ക് ഗോള്‍ മടക്കാന്‍ മികച്ച അവസരം ലഭിച്ചു.
എന്നാല്‍ ബോക്സിനുള്ളില്‍ നിന്ന് ജോഫ്രെ നല്കിയ ക്രോസ് കണക്ട് ചെയ്യുന്നതില്‍ റോബിന് പരാജയപ്പെട്ടു. 16-ാം മിനിറ്റില്‍ ജോഫ്രെ നല്കിയ ക്രോസ് കണക്ട് ചെയ്യുന്നതില്‍ ഇയാന്‍ ഹ്യൂം പരാജയപ്പെട്ടു. തൊട്ടുപിന്നാലെ സമനില നേടാന്‍ ഗോവക്ക് ലഭിച്ച സുവര്‍ണ്ണാവസരവും നഷ്ടമായി. പന്തുമായി ട്രിന്ഡെയ്ഡ് ബോക്സില്‍ പ്രവേശിക്കുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ അഡ്വാന്‍സ് ചെയ്ത് കയറിയ കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജുംദാറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിടാനുള്ള ട്രിന്‍ഡെയ്ഡിന്റെ ശ്രമം പാളി. ദേബ്ജിതിന്റെ ദേഹത്ത് തട്ടി പന്ത് ദിശമാറി. അധികം കഴിയും മുന്‍പേ കൊല്‍ക്കത്തക്ക് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. 39-ാം മിനിറ്റില്‍ റോബിന്‍സിങ്ങിന്റെ ഒരു ഷോട്ട് കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജുംദാര്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താനോ സമനില പാലിക്കാനോ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
രണ്ടാം പകുതിലും ഇരുടീമുകളും മികച്ച കളി പുറത്തെടുത്തു. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടെ 52-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ സ്റ്റീഫന്‍ പിയേഴ്സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. 60-ാം മിനിറ്റില്‍ ഗോവയുടെ സഞ്ജയ് ബല്‍മുച്ചുവും മാച്ചിങ് ഓര്‍ഡര്‍ വാങ്ങി പുറത്തുപോയതോടെ അവരും പത്തിലേക്ക് ഒതുങ്ങി. ഒടുവില്‍ 77-ാം മിനിറ്റില്‍ ഗോവ കാത്തിരുന്ന ഗോള്‍. പെനാല്‍റ്റിയിലൂടെ. ജോഫ്രെയാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സമനില ഗോള്‍ കണ്ടെത്തിയത്. അവസാന മിനിറ്റുകളില്‍ വിജയത്തിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കളി 1-1ന് സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: