കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്ത് തുടങ്ങി. എറണാകുളം വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഓഫീസില്‍ എത്താന്‍ ബാബുവിന് വിജിലന്‍സ് നിര്‍ദേശം നല്‍കിയിരുന്നു.
വ്യവസായി വി.എം. രാധാകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. ഞായറാഴ്ച ഹാജരാകാനാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ബാബു അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിയതിലും ബാബു കോടികളുടെ അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന് നേതാവ് വി.എം. രാധാകൃഷ്ണന് തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബാബുവിനെ വിജിലന്‍സ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: