തിരുവനന്തപുരം: മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനങ്ങളൊന്നും നടക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശന്. പി.കെ.സുധീര്‍ നമ്പ്യാരെ നിയമിച്ച ഫയല്‍ മുഖ്യമന്ത്രി കണ്ടതിന് തെളിവുണ്ടെന്നും വി.ഡി.സതീശന് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായി വിജയന് സര്‍ക്കാര്‍ നാല് മാസമെന്ന ചെറിയ കാലയിളവില്‍ മാത്രം നിരവധി അഴിമതികള്‍ നടത്തിയെന്ന് വി.ഡി.സതീശന് ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനങ്ങളൊന്നും നടക്കില്ല. പി.കെ.സുധീര്‍ നമ്പ്യാരെ നിയമിച്ച ഫയല്‍ മുഖ്യമന്ത്രി കണ്ടതിന് തെളിവുണ്ടെന്നും വി.ഡി.സതീശന് ആരോപിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ വേഷംമാറി മുഖ്യമന്ത്രിയെ കണ്ടതെന്തിനെന്നും സതീശന് ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിച്ചു. സുധീര്‍ നമ്പ്യാരെ നിയമിച്ചത് താനറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമാണ് ഈ സര്‍ക്കാരെന്ന് പറഞ്ഞ മുഖ്യമന്ത്രി അഴകൊഴമ്പന്‍ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്ന് വ്യക്തമാക്കി. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: