ചിറ്റൂര്‍: പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ കറുകമണിയില് ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തിയിരുന്ന ഗോശാല സിപിഎമ്മുകാര്‍ ആക്രമിച്ചു. അവശതയും പ്രായാധിക്യവുമുള്ള 40 പശുക്കളെയായിരുന്നു പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ഗോശാലയില്‍ സംരക്ഷിച്ചിരുന്നത്.
അശ്വിന് സമ്പത്ത് എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത്, അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തിലായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷമായി ദക്ഷിണ വൃന്ദാവന്‍ ഗോശാല പ്രവര്‍ത്തിച്ചിരുന്നത്. രോഗം ബാധിച്ച പശുക്കളെ ഇവിടെ സൗജന്യമായി ചികിത്സിച്ച് സുഖപ്പെടുത്തുന്ന ദൗത്യവും ഇവര്‍ ഏറ്റെടുത്തിരുന്നു. ഇവിടേയ്ക്ക് ആര്‍ക്ക് വേണമെങ്കിലും പശുക്കളെ സ്പോണ്സര് ചെയ്യാം.
ഞായറാഴ്ച രാവിലെയാണ് അറുപതോളം പേര് അടങ്ങുന്ന ആളുകള്‍ ഈ പ്രദേശം വളഞ്ഞത്. ” നിനക്ക് 24 മണിക്കൂർ സമയം തരും, അതിനുള്ളിൽ എല്ലാ കന്നുകാലികളേയും മാറ്റിയില്ലെങ്കിൽ ഞങ്ങളതിനെ അറുത്ത് ബീഫ് ഫെസ്റ്റിവൽ നടത്തും. ഡയറി ഫാം വേണമെങ്കിൽ നടത്തിക്കോ” ഇതായിരുന്നു ഇവരുടെ ഭീഷണി.
വല്ലാതെ ഭയന്ന അശ്വിൻ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് ഒരു വ്യക്തിയുടെ സ്വകാര്യവസ്തുവിൽ എന്ത് നടത്തണമെന്ന് തീരുമാനിക്കേണ്ടത് അയാളാണെന്നും, നിയമവിധേയമായ കാര്യങ്ങൾ മാത്രമേ അവിടെ നടക്കുന്നുള്ളൂ എന്നും പ്രശ്നമുണ്ടാക്കാൻ വന്ന ലോക്കൽ കമ്മിറ്റി അംഗത്തോട് പറഞ്ഞു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് പിരിഞ്ഞ് പോയ സിപിഎമ്മുകാര്‍ അര മണിക്കൂറിനു ശേഷം വന്നത് മാരകായുധങ്ങളുമായാണ്.
കൊടുവാളുകള്‍ ഉപയോഗിച്ച് പശുക്കളെ വെട്ടാനിറങ്ങിയവരെ അശ്വിന് തടഞ്ഞു. ഇതോടെ അശ്വിന് നേരെ തിരിഞ്ഞ ഗുണ്ടകള്‍ ” 24 മണിക്കൂറിനുള്ളിൽ പൊളിച്ചു കൊണ്ട് പോയില്ലെങ്കിൽ, നിന്റെ പശുക്കളെ വെട്ടി ബീഫ് ഫെസ്റ്റിവൽ ഞങ്ങൾ നടത്തുന്നത് കാണാൻ നീയുണ്ടാവില്ല’‘ എന്ന് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറയില്‍ വാടകയ്ക്ക് എടുത്ത സ്ഥലത്തേയ്ക്ക് പശുക്കളെ മാറ്റി പാര്‍പ്പിച്ചു.
പശുക്കളെ സ്നേഹിക്കുന്ന അശ്വിന് തമിഴ്നാട്ടിലേക്കോ ബംഗളുരുവിലേക്കോ ഗോശാല മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: