കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇന്നലെ ആരംഭിച്ച നടപടികള്‍ നവംബര്‍ 15 വരെ നീണ്ടു നില്ക്കും. എല്ലാ വര്‍ഷവും ഈ രീതിയില്‍ കടുവകളുടെ എണ്ണം സംബന്ധിച്ച് വനംവകുപ്പ് കണക്കു ശേഖരിക്കാറുണ്ട്. നിലവില്‍ 35 മുതല്‍ 40 വരെ വിവിധ പ്രായത്തിലുള്ള കടുവകള്‍ ജീവിക്കുന്നതായാണ് വനംവകുപ്പ് പറയുന്നത്.
925 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പെരിയാര്‍ കടുവ സങ്കേതത്തെ വിവിധ റേഞ്ചുകളായി തരംതിരിച്ചു. വന്യമൃഗങ്ങളുടെ ചലനങ്ങള്‍ വിദൂരതയില്‍ പകര്‍ത്താന്‍ കഴിയുന്ന ആധുനിക നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് സെന്‍സസ്സ് നടപടികള്‍. ഇതിനായി പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ സേവനവും വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പുള്ളിപ്പുലികളുടെ എണ്ണം കൂടി ശേഖരിക്കും. വംശനാശ ഭീഷണി നേരിടുന്ന വന്യജീവി എന്ന നിലയിലാണ് കടുവകള്‍ കണക്കെടുപ്പിനു വിധേയമാക്കപ്പെടുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: