ഇടുക്കി: സംസ്ഥാനത്തെ ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന (ഇന്‍ഫ്ലോ) വെള്ളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം കുറവ്. ഞായറാഴ്ച സംസ്ഥാനത്തെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 7.41 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. എന്നാല്‍ 2015 ല്‍ ഇതേ ദിവസം ഇത് 16.692, 2014 ല്‍ 21.12, 2013 ല്‍ 28.87, 2012 ല്‍ 24.486 മില്യണ്‍ യൂണിറ്റും വീതമായിരുന്നു. ഈ വര്‍ഷം മഴകുറഞ്ഞതാണ് പ്രതിസന്ധിക്ക് മുഖ്യകാരണം.
ഈ സീസണില്‍ ഇത്രയുമധികം വെള്ളം കുറയുന്നത് നൂറ്റാണ്ടില്‍ ആദ്യമാണ്. 2007-ലാണ് ഏറ്റവും അധികം വെള്ളം ഒഴുകിയെത്തിയത്, 29.845 മില്യണ്‍ യൂണിറ്റ്. മഴ പെയ്യാതെ വന്നതോടെ കഴിഞ്ഞ ഒരുമാസത്തോളമായി അഞ്ച് മില്യണ്‍ യൂണിറ്റിനടുത്തായിരുന്നു ഇന്‍ഫ്ളോ. രണ്ട് ദിവസം മുന്‍പ് മഴയെ തുടര്‍ന്ന് 15 വരെ ഉയര്‍ന്നെങ്കിലും ജലനിരപ്പ് കുത്തനെ താണു.
സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് 2223.23 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷമിത് 2476.046 മില്യണ്‍ ആയിരുന്നു. 2015 ലും മഴ കുറവായിരുന്നെങ്കിലും ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുതലായിരുന്നു.
അതേ സമയം കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. നിലവിലെ ജലനിരപ്പ് 2349.68 അടി, 46 ശതമാനം. വൈദ്യുത പദ്ധതിയില്‍ ഏറ്റവുമധികം ജലനിരപ്പുള്ളത് ഷോളയാറിലാണ,് 2656 അടി. 87 ശതമാനം. ഇടുക്കിയിലെ ജലനിരപ്പ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നത് ആശങ്കയോടെയാണ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: