ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ മൂന്ന് ദിവസത്തെ യോഗം ഇന്ന് ദല്‍ഹിയില്‍ ആരംഭിക്കും. ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നികുതി തോത് സംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനുള്ള കേന്ദ്ര സഹായം സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ സംബന്ധിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താനാണ് തീരുമാനം. അടുത്ത മാസം 22ന് മുന്‍പായി തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ആദ്യ യോഗത്തില്‍ 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പത്ത് ലക്ഷമായിരിക്കും.
കേന്ദ്ര സഹായം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രവും യോജിപ്പിലെത്തിയിട്ടില്ല. കഴിഞ്ഞ ആറു വര്‍ഷത്തില്‍ ഏറ്റവും കൂടിയ വരുമാനമുള്ള മൂന്ന് വര്‍ഷങ്ങളുടെ ശരാശരി കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്കിന്റെ ശരാശരി പരിഗണിക്കാമെന്നാണ് കേന്ദ്ര നിലപാട്. 12 ശതമാനം നികുതി കേന്ദ്രം നിര്‍ദ്ദേശിക്കുമ്പോള്‍ 20 ശതമാനമാണ് കേരളത്തിന്റെ ആവശ്യം. ആഡംബര നികുതി 24 മുതല്‍ 26 ശതമാനം വരെയാവാമെന്നും അവശ്യസാധനങ്ങള്‍ക്ക് ആറ് ശതമാനം നികുതി മാത്രമേ ഏര്‍പ്പെടുത്താന്‍ പാടുള്ളുവെന്ന മൂന്നു തരത്തിലുള്ള നികുതി നിരക്കാണ് കേരളത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: