കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കണ്ണൂര്‍ ജില്ലയിലെ ജയിലുകളില്‍ നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ജയില്‍ അധികൃതരെ കണ്ടതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിനകത്ത് അക്രമമുണ്ടാകുന്നത് അപലപനീയമാണ്.
നേരത്തെയും ജയിലിനകത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സംഘടിത അക്രമം നടത്തിയിട്ടുണ്ട്. സിപിഎമ്മുകാരല്ലാത്തവരെ കണ്ണൂര്‍ ജില്ലയിലെ ജയിലുകളില്‍ നിന്ന് അന്യ ജില്ലകളിലേക്ക് മാറ്റി സിപിഎമ്മിന്റെ അപ്രമാദിത്വമുറപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സിപിഎം തടവുകാര്‍ക്ക് ജയിലില്‍ അഴിഞ്ഞാടാനുള്ള സാഹചര്യമുണ്ടാക്കാനാണ് ഇത്തരം സംഘടിതമായ അക്രമം നടത്തുന്നത്.
ചില ജയില്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. ജയിലിനകത്ത് വെച്ച് നവജിത്ത് ഉള്‍പ്പടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മര്ദ്ധനമേറ്റപ്പോള് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ജയിലിനകത്തുള്ള സിപിഎമ്മുകാരല്ലാത്ത തടവുകാരും റിമാന്റ് പ്രതികളും ഇപ്പോള്‍ ഭീതിയിലാണ്.
റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ഭക്ഷണം നല്കുന്നതുപോലും വിലക്കുകയും സിപിഎം സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ സ്വകാര്യമായി നല്കിയ ഭക്ഷണത്തില്‍ മണ്ണ് വാരിയിടുകയും ചെയ്ത സംഭവം വ്യക്തമാക്കുന്നത് സിപിഎം കാട്ടാളത്തത്തെയാണ്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്നവര്‍ തന്നെയാണ് ജയിലിലെ അക്രമത്തിന് പിന്നിലും. സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീട്ടില്‍ കഴിയവെയാണ് നവജിത്തിനെ കൊലക്കേസിന്റെ ഗൂഡാലോചനയിലുള്പ്പെടുത്തി പോലീസ് ജയിലിലടച്ചത്. സിപിഎം സംഘം അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സുരക്ഷക്ക് വേണ്ടി നവജിത്തിനെ തല്ക്കാലം കസ്റ്റഡിയിലെടുക്കുന്നു എന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ അതേ പോലീസ് തന്നെയാണ് നവജിത്തിനെ കേസില്‍പ്പെടുത്തിയത്. സിപിഎം അക്രമത്തില്‍ പരിക്കേറ്റ നവജിത്തിന്റെ അച്ചനും അമ്മയും ഇപ്പോഴും ചികിത്സയിലാണ്.
പോലീസ്-സിപിഎം കൂട്ടുകെട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നതിന് ഉത്തമ ദൃഷ്ടാന്തമാണിതെന്നും രഞ്ജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: