കണ്ണൂര്‍: മൊബൈല്‍ ടവര്‍ അപകടകരമായ റേഡിയേഷന് സൃഷ്ടിക്കുന്നുവെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുന്നതിനായി ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. മൊബൈല്‍ ടവറുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകളിലേറെയും വാസ്തവവിരുദ്ധമാണെന്ന് ടെലികോം വകുപ്പ് കേരള ഡയരക്ടര്‍ ടി.ശ്രീനിവാസന് പറഞ്ഞു.
മൊബൈല്‍ ടവറില്‍ നിന്നുണ്ടാകുന്ന വികിരണം ഹാനികരമല്ലാത്തതും ശരീര കോശങ്ങളെ ദോഷകരമായി ബാധിക്കാത്തതുമായ (നോണ്‍ അയണൈസിംഗ്) കാന്തിക തരംഗങ്ങളാണ്. മൊബൈല്‍ ടവറില്‍ നിന്നുണ്ടാകുന്ന വികിരണത്തിന്റെ ശക്തി മൊബൈല്‍ സെറ്റുകള്‍ പുറപ്പെടുവിക്കുന്നതിനെ അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മൊബൈല്‍ ടവര്‍ റേഡിയേഷന് രംഗത്ത് പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് ഏജന്‍സിയായ ഐ.സി.എന്‍.ഐ.ആര്.പി ഒരു ചതുരശ്രമീറ്ററില്‍ 4500 മില്ലി വാട്ട് ശേഷിയാണ് അനുവദിച്ചിരിക്കുന്ന പരിധി. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ 10 ശതമാനം (450 മില്ലി വാട്ട്) മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഒരു പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണത്തിന്റെ ശേഷി ഈ പരിധിയില്‍ കൂടുതല്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ടെലികോം അതോറിറ്റി പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പരിധി ലംഘിക്കുന്ന സേവനദാതാക്കള്‍ക്ക് 10 ലക്ഷമാണ് പിഴ. എന്നാല്‍ കേരളത്തിലെവിടെയും നടത്തിയ പരിശോധനയില്‍ ഇത് ലംഘിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ ടവറിന് അനുമതി നല്‍കുന്നത്. 30-40 മീറ്റര്‍ ഉയരത്തിലുള്ള മൊബൈല്‍ ടവറിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ റേഡിയേഷന്റെ ശക്തി താരതമ്യേന കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രദേശത്ത് മൊബൈല്‍ ഉപയോഗം കൂടുന്നതിനനുസരിച്ചാണ് മൊബൈല്‍ കമ്പനികള്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കേണ്ടിവരുന്നത്. മൊബൈല്‍ ടവറുകള്‍ അപകടകരമല്ലെന്ന് രാജ്യത്തെ പല ഹൈക്കോടതികളും ഇതിനകം വ്യക്തമാക്കിയതാണ്. ഇത് അപകടകരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ വല്ലതും കൈവശമുള്ളവര്‍ ടെലികോം അതോറിറ്റിക്ക് അത് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എ.ഡി.എം മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊതുജനങ്ങള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, ടെലികോം സേവനദാതാക്കള്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: