ന്യൂദല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ ബഹിഷ്കരണം രാജ്യത്ത് പടരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ദീപാവലിയില്‍ ചൈനീസ് ഉത്പന്ന വിപണിയില്‍ മുപ്പത് ശതമാനത്തിന്റെ ഇടിവുണ്ടാവുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് പറയുന്നു.
വിവിധ സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് മുന്നറിയിപ്പ്. പാക്ക് ഭീകരതയെ പിന്തുണക്കുന്ന ചൈനയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉത്പന്നം ബഹിഷ്കരിക്കാന്‍ രാജ്യവ്യാപകമായി ജനങ്ങള്‍ തയ്യാറാകുന്നത്. പ്രധാന വിപണിയായ ഭാരതത്തിലെ ഇടിവ് ചൈനക്ക് വലിയ തിരിച്ചടിയാണ്.
നവമാധ്യമങ്ങളിലൂടെയാണ് ബഹിഷ്കരണത്തിന് വ്യാപക പ്രചാരമുണ്ടായത്. ഉറി ഭീകരാക്രമണത്തിന് ശേഷം ഭാരതം പാക്കിസ്ഥാനെതിരായ നിലപാട് കടുപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ സഹായിക്കുന്ന സമീപനമാണ് ചൈന സ്വീകരിച്ചത്. വന്‍കിട കച്ചവടക്കാരുള്‍പ്പെടെ ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വ്യക്തമാക്കി സ്വമേധയാ രംഗത്ത് വന്നു.
ചൈനയുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് ജനങ്ങളും പ്രഖ്യാപിച്ചു. മൂന്ന് മാസം മുന്‍പ് സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിനാല്‍ ചൈനയെ ഇത് ഉടന്‍ ബാധിക്കാനിടയില്ല. എന്നാല്‍ വിപണിയിലെ സാനിധ്യം ചോദ്യം ചെയ്യപ്പെടുന്നതോടൊപ്പം വരും മാസങ്ങളില്‍ ഇറക്കുമതി ഗണ്യമായി കുറയാനും കാരണമാകും. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ഇത് പ്രകടമാകും. അത്രത്തോളം ശക്തമാണ് ചൈനക്കെതിരായ വികാരമെന്ന് സംഘടന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: