കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള ഭൂമിഏറ്റെടുക്കല്‍-സര്‍വ്വെ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 19 ന് വൈകുന്നേരം നാലരക്ക് സ്റ്റേഡിയം കോര്‍ണറില്‍ എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ ബഹുജനസംഗമം സംഘടിപ്പിക്കും. ദേശീയപാത വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വന്‍തുക നഷ്ടപരിഹാരമായി ലഭിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006 ല്‍ തയ്യാറാക്കി ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ അലൈന്മെന്റും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും പൊളിച്ചെടുക്കേണ്ടുന്ന കെട്ടിടങ്ങളുടെയും എണ്ണം തയ്യാറാക്കിയിട്ടുള്ളത്. 2016 ആകുമ്പോള്‍ പ്രസ്തുത അലൈന്മെന്റില് പുതുതായി നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും വന്നിട്ടുണ്ടെന്ന കാര്യം പരിഗണിക്കുന്നില്ല. കോഴിക്കോട് ജില്ലയിലെ വെങ്ങളം മുതല്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം വരെ പുതിയ പഠനം (ഡിപിആര്‍) നടത്താന്‍ തീരുമാനിച്ചെങ്കിലും 2006 ലെ ഡിപിആര്‍ പ്രകാരമാണ് തലപ്പാടി മുതല്‍ വെങ്ങളം വരെയുള്ള ഭൂമി ഏറ്റെടുക്കുന്നത്. ഇത് തിരുത്തണം. തലപ്പാടി മുതല്‍ വെങ്ങളം വരെ പുതിയ പഠനം നടത്തണം. മാത്രമല്ല ജനങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയതിന് ശേഷമേ ഭൂമി ഏറ്റെടുക്കാവൂ എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പോള്‍ ടി.സാമുവല്‍, നജീബ്, എ.പി.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: