കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്നീം കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരും ജീവനക്കാരും കുടുങ്ങാന്‍ സാധ്യത. മെഡിക്കല്‍ വകുപ്പു തലവന്‍ ഡോ. ജില്‍സ്, പി ജി വിദ്യാര്‍ത്ഥി ഡോ. ബിനോയ് എന്നിവരെയാണ് വകുപ്പുതല അന്വേഷണ വിധേയമായി കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സംഭവ വിവരണം തമ്മില്‍ കടുത്ത പൊരുത്തക്കേടുണ്ട്. ഹൃദയാഘാതത്തിലേക്ക് നയിച്ച മരുന്ന് കൊടുത്ത സമയവും ബന്ധപ്പെട്ട കാര്യങ്ങളും വ്യത്യസ്ത രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെയെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാനോ പോലീസിനെ തെറ്റിധരിപ്പിക്കാനോ ശ്രമം നടന്നതായി സംശയിക്കേണ്ടി വരുന്നുണ്ട്.
മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിഭാഗം നല്കിയ വിശദീകരണ കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ട് അപൂര്‍ണവും പൊരുത്തക്കേടും ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്ന് മണിക്ക് കുത്തിവയ്പ്പ് നടത്തിയപ്പോള്‍ വാര്‍ഡ് ചാര്‍ജുള്ള ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നാണ് നഴ്സുമാരുടെ രേഖ.
കൂടാതെ ആശുപത്രിയിലെ കുത്തഴിഞ്ഞ സംവിധാനം മരണത്തിന് സാഹചര്യങ്ങള്‍ ഒരുക്കിയെന്നും ആരോപണമുണ്ട്. ഹൃദയാഘാതം ഉണ്ടായപ്പോള്‍ ജീവരക്ഷാ ഉപകരണങ്ങള്‍ വാര്‍ഡില്‍ ഇല്ലാതിരുന്നതു മുതല്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് വരെ കൂടുതല്‍ സസ്പെന്‍ഷനിലേക്കാണ് നയിക്കുന്നത്.
വാര്‍ഡില്‍ പ്രതി മരുന്നില്ലാതിരുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന തര്‍ക്കം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരടക്കം ജീവനക്കാരുടെ ഹാജര്‍ നില പരിശോധിക്കേണ്ട ചുമതല ആരുടെതാണെന്നും ചോദ്യമുണ്ട്. ഹൃദയാഘാതം വന്ന ഷംനയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ മുഴുവന്‍ ജീവരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
അങ്ങിനെയെങ്കില്‍ കൂടുതല്‍ ദൃക് സാക്ഷികളുടേയും മെഡിക്കല്‍ സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട്, ആര് എം ഒ എന്നിവരുടെയും മൊഴി കൂടി എടുത്താല്‍ ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ജൂലൈ 18നാണ് ചികിത്സയ്ക്കിടെ കണ്ണൂര്‍ സ്വദേശിനി കൂടിയായ ഷംന മരണമടഞ്ഞത്. പോലീസ് കേസെടുത്തത് കൂടാതെ സംസ്ഥാന മനുഷ്യവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: