പൂനെ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പൂനെ സിറ്റിയോട് 1-1ന് കുരുങ്ങി. കഴിഞ്ഞ കളിയില്‍ മുംബൈ സിറ്റിയെ കീഴടക്കിയതിന്റെ ആവേശത്തിലിറങ്ങിയ ടീം മൂന്നാം മിനിറ്റില്‍ പ്രതിരോധനിരയിലെ കരുത്തന് സെഡ്രിക് ഹെങ്ബര്ട്ടിലൂടെ മുന്നിലെത്തിയെങ്കിലും 68-ാം മിനിറ്റില്‍ മുഹമ്മദ് സിസ്സോക്കോയിലൂടെ പൂനെ സിറ്റി സമനില പിടിച്ചു. അഞ്ച് കളികളില്‍ അഞ്ചു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാമത്.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കരുത്തന്മാരായ ഹെങ്ബര്‍ട്ടും ആരോണ്‍ ഹ്യൂസുമാണ് സമനില സമ്മാനിച്ചത്. ആക്രമണത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും പൂനെ ഏറെ മുന്നിലായിരുന്നെങ്കിലും ഇരുവരും ചേര്‍ന്ന് കുഴപ്പങ്ങളുണ്ടാക്കാതെ പിടിച്ചു നിര്‍ത്തി.
മുംബൈ സിറ്റിക്കെതിരെ വിജയിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് ബ്ലാസ്റ്റേഴ്സ് വരുത്തിയത്. ഹെയ്തി രാജ്യാന്തരതാരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ കരയ്ക്കിരുത്തിയപ്പോള്‍ മറ്റൊരു ഹെയ്തി താരമായ ഡക്കന്‍സ് നാസണ് കളത്തിലെത്തി. 4-4-1-1 രീതിയിലാണ് ടീം കളത്തിലെത്തിയത്. മുഹമ്മദ് റാഫിയെ ഏക സ്ട്രൈക്കറാക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മൈക്കല്‍ ചോപ്രയെ റാഫിക്ക് പിന്നിലും മധ്യനിരക്ക് മുന്നിലുമായി അവതരിപ്പിച്ചു. പ്രതിരോധത്തില്‍ ഹെങ്ബര്‍ട്ടിനും ഹ്യൂസിനും ഇടത്തും വലത്തുമായി ഹോസുവും ജിംഗാനും. മധ്യനിരയില്‍ ഇടതുവിങില്‍ ഡക്കന്‍സ് നാസണും വലതുവിങ്ങില്‍ മുഹമ്മദ് റഫീഖും സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി അസ്റാക്ക് മഹ്മ്മദും മെഹ്താബ് ഹുസൈനും.
അതേസമയം, പൂനെ സിറ്റി അഞ്ച് മാറ്റങ്ങളുമായാണ് കളത്തിലെത്തിയത്. നാരായണ്‍ദാസ്, രാഹുല്‍ബെക്കെ, പിറ്റു, അരാട്ട ഇസുമി, ഡ്രമാനോ ട്രയോറെ എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ സസ്പെന്‍ഷനിലായ ഫെരേര, രാള്‍ട്ടെ, ലെന്നി റോഡ്രിഗസ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടാസ് എന്നിവര്‍ സൈഡ്ബെഞ്ചിലെത്തി. 4-2-3-1 രീതിയിലാണ് സ്വന്തം തട്ടകത്തില്‍ പൂനെ എത്തിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം. പന്തുമായി മുന്നേറിയ മൈക്കൽ ചോപ്ര ഷോട്ട് ഉതിർക്കാതെ ഡക്കൻസ് നാസണ് കൈമാറി. നാസൺ രണ്ട് കളിക്കാരെ വെട്ടിച്ചശേഷം ബോക്സിലേക്ക് നൽകിയ ക്രോസ് കോർണർ വഴങ്ങി പൂനെ രക്ഷപ്പെടുത്തി. ഹോസുവെടുത്ത കിക്ക് അസ്റാക്ക് ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും പൂനെ താരത്തിന്റെ ദേഹത്തുതട്ടി തിരിച്ചുവന്നു. കാത്തുനിന്ന പ്രതിരോധത്തിലെ കരുത്തൻ സെഡ്രിക് ഹെങ്ബർട്ട് സുന്ദരമായ ഷോട്ടിലൂടെ പൂനെ വല കുലുക്കി. മൂന്നാം സീസണിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.
ഗോൾ വഴങ്ങിയതോടെ പൂനെ ആക്രമണം കനപ്പിച്ചു. ട്രയോറെയും എരിയാസും ഇസുമിയും ഉൾപ്പെട്ട താരനിര തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഹ്യൂസും ഹെങ്ബർട്ടും അവയെല്ലാം വിഫലമാക്കി. ബോക്സിലേക്ക് ഹൈബോളുകൾ നൽകിയാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ പൂനെ വിള്ളലുണ്ടാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളേക്കാൾ ഉയരക്കൂടുതലുള്ള ട്രയോറെയും ടാറ്റോയെയും ലക്ഷ്യമാക്കിയായിരുന്നു ഹൈബോളുകൾ.
68-ാം മിനിറ്റിൽ പൂനെ സമനില ഗോൾ കണ്ടെത്തി. മാർക്വീ താരം മുഹമ്മദ് സിസ്സോക്കൊയാണ് ലക്ഷ്യം കണ്ടത്. 68-ാം മിനിറ്റിൽ മൈക്കൽ ചോപ്രയെയും മൂന്നുമിനിറ്റിനുശേഷം ഡക്കൻസ് നാസണെയും തിരിച്ചുവിളിച്ച് ദിദിയർ കാഡിയോയെയും അന്റോണിയോ ജർമ്മനെയും കൊപ്പൽ കളത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: