പെരുമ്പാവൂര്‍: വില്പന നടത്തുന്നതിനായി കോയമ്പത്തൂരില്‍ നിന്നും പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. പച്ചക്കറി വാഹനത്തിന്റെ ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം പുലാക്കുന്നത്ത്വീട്ടില് കുഞ്ഞുമുഹമ്മദ് (24), പെരുമ്പാവൂരിലെ മുഖ്യ വിതരണക്കാരന് അല്ലപ്ര നെല്ലിക്കുന്നേല്‍ സിസാര്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വെളുപ്പിന് 3-ന് പിക്അപ് വാനില്‍ പച്ചക്കറിക്കൊപ്പം കൊണ്ടുന്ന പുകയില ഉത്പന്നങ്ങള്‍ പാത്തിപ്പാലത്ത്വച്ച് നിസാറിന്റെ ഓട്ടോറിക്ഷയിലേക്ക് മാറ്റുന്നതിനിടയിലാണ് എസ്ഐ പി.എ.ഫൈസല്‍, സ്പൈഡര്‍ എസ്ഐ എല്‍ദോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 17 ചാക്കുകളിലായി 51,000 പാക്കറ്റ് ലഹരി ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്.’
നിസാര്‍ കഴിഞ്ഞ ആറ്മാസത്തിലധികമായി പെരുമ്പാവൂര്‍ മേഖലയില്‍ ലഹരി ഉത്പന്നങ്ങള്‍ വില്പന ചെയ്ത് വരുന്ന ആളാണന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നത്. ചെങ്ങനാശ്ശേരി സ്വദേശിയായ ഒരാളാണ് ഇതിന് പിന്നില്‍. കോയമ്പത്തൂര്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ കേരളത്തിലേക്ക് പച്ചക്കറി വാഹനത്തില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് പതിവ് സംഭവമാണ്.
പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും കേന്ദ്രീകരിച്ചാണ് ഇത്തരം വസ്തുക്കളുടെ വില്പന നടത്തുന്നത്. കേരളത്തില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ മൂന്ന് രൂപയുടെ ഒരു പായ്ക്കറ്റിന് മുപ്പത് മുതല്‍ അമ്പത് രൂപ വരെ വിലക്കാണ് വില്‍ക്കുന്നത്. കോയമ്പത്തൂര്‍, ചങ്ങനാശ്ശേരി സ്വദേശികളെകുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: