കൊച്ചി: ഗതാഗതക്കുരുക്കിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലെ റോഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് തുറന്നിടാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
മുമ്പ് താത്കാലികമായി ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കരണം പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും അഭിപ്രായത്തെത്തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ കളക്ടര്‍ തീരുമാനിച്ചത്. പുതിയ തീരുമാനമനുസരിച്ച് ടോള്‍ ജംഗ്ഷനില്‍ ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് റോഡുകള്‍ പൂര്‍ണമായും തുറന്നിടുമെന്ന് കളക്ടര്‍ അറിയിച്ചു. ഇവിടെ ഈ സമയത്തിനുള്ളില്‍ രാവിലെയും വൈകിട്ടുമുള്ള ട്രാഫി്ക് നിരീക്ഷിച്ച ശേഷം അന്തിമതീരുമാനമെടുക്കും. ഈ ഭാഗത്ത് വാഹനഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസിനെ നിയോഗിക്കും.
കാല്‍നടക്കാര്‍ക്കായി പ്രത്യേക സിഗ്നല്‍ ക്രോസിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പാലത്തിന് താഴെ യു ടേണ്‍ തത്കാലത്തേക്ക് അനുവദിക്കും. അനധികൃതമായി സ്ഥാപിച്ച ഓട്ടോസ്റ്റാന്‍ഡുകളും പാര്‍ക്കിംഗും ഒഴിവാക്കും. ഡ്രെയിനേജ് ഭാഗത്ത് റോഡിനു വീതി കൂട്ടും. കെ ആര് ബേക്കറി ഉള്‍പ്പെടെയുള്ള ഭാഗത്തെ അനധികൃത ഓട്ടോപാര്‍ക്കിംഗ് ഒഴിവാക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പിലാക്കും. ഇടപ്പള്ളി പള്ളിക്കു മുന്നിലെ ബസ്സ്റ്റോപ്പ് കുറേക്കൂടി മുന്നിലേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും.
ഈ പരീക്ഷണം വിജയകരമാണെന്നു കണ്ടാല്‍ സ്ഥിരമായി നടപ്പിലാക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍ടിഒ പി.എച്ച് സാദിക്ക് അലിയും ട്രാഫിക് സി ഐ ബിജോയ് ചന്ദ്രനും പരിഷ്കരണങ്ങള്‍ വിശദീകരിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, കെഎംആര്‍എല്‍, ഡിഎംആര്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: