ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തു നിന്നും മണല്‍ ശേഖരിക്കുന്നതിനുള്ള അവകാശം ഈ വര്‍ഷവും പൊതു മേഖലാ സ്ഥാപനമായ കെംഡലിന് നല്കാന് തീരുമാനം. കഴിഞ്ഞ ദിവസം കണ്ണൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പാണ് കെംഡലിന് നല്കുവാനുള്ള തീരുമാനം കൈക്കൊണ്ടതാണെങ്കിലും ഇതിനു പഴശ്ശി ജലസേചന വകുപ്പിന്റെ കൂടി അനുമതി വേണം. ഇതിനായി തീരുമാനം പഴശ്ശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറിയിരിക്കയാണ്.
കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥാപനത്തിന് തന്നെയായിരുന്നു മണല്‍ ശേഖരിക്കുവാനുള്ള അവകാശം നല്‍കിയിരുന്നത്. ഇതുപ്രകാരം ശേഖരിച്ച മണല്‍ ഇ-മണല്‍ രജിസ്ട്രേഷന് വഴി കലക്ട്ടറേറ്റില് രജിസ്റ്റര്‍ ചെയ്ത ആവശ്യക്കാര്‍ക്കാണ് നല്‍കിയിരുന്നത്. ഇതില്‍ തന്നെ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത അമ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോഴും മണല്‍ നല്കാന് ബാക്കിയുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ മണല്‍ നല്കിയ ശേഷം മാത്രമേ പുതിയ രജിസ്ട്രേഷന് ഇനി സ്വീകരിക്കുകയുള്ളൂ. ഒരു ടണ്‍ അഥവാ 35 അടി മണലിനു 1338 രൂപയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന വില.
അതേസമയം പദ്ധതി പ്രദേശത്തെ പുഴ വറ്റിവരണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. മഴയുടെ ഗണ്യമായ കുറവ് മൂലം നീരൊഴുക്ക് കുറഞ്ഞതാണ് പുഴ വറ്റിവരളാന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനം പദ്ധതിയുടെ ഷട്ടര്‍ അടച്ചത് മൂലം ഈ മേഖലയിലെ ജലക്ഷാമത്തിന് ഏറെ പരിഹാരമുണ്ടായിരുന്നു. നീരൊഴുക്ക് കുറഞ്ഞ ഉടനെ പുഴ വറ്റിവരളാന്‍ തുടങ്ങിയതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് കലക്ടര്‍ പദ്ദതിയുടെ ഷട്ടര്‍ താഴ്ത്തി വെള്ളം ശേഖരിക്കാന്‍ പദ്ധതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്നത്തെ തീരുമാനം കൊണ്ട് കഴിഞ്ഞവര്‍ഷം കടുത്ത വേനലുണ്ടായിട്ടും പദ്ധതിയുടെ പ്രദേശങ്ങളിലും പദ്ധതിയിലെ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികള്‍ക്കും ജലക്ഷാമം നേരിട്ടിരുന്നില്ല.
എന്നാല്‍ ഈ വര്‍ഷം പദ്ധതിയുടെ ഷട്ടര്‍ ഇടുന്നത് ഡിസംബറിലേക്ക് മാറാനാണ് സാദ്ധ്യത. ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതും പുതിയ ഇരിട്ടി പാലത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചതും മറ്റും അതിനു കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നു. ആവശ്യത്തിനു വേനല്‍മഴ ലഭിക്കാതാവുകയും പദ്ധതിയുടെ ഷട്ടര്‍ ഇടുന്നതിനു കാലതാമസം ഉണ്ടാവുകയും ചെയ്താല്‍ കടുത്ത ജലക്ഷാമം മൂലം പദ്ധതി പ്രദേശവും ഇതിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളും വലയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: