ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ കെട്ടിടനിര്‍മ്മാണ കണ്‍സള്‍ട്ടന്‍സി കരാറഴിമതിയില് വിജിലന്‍സ് കേസെടുത്തിട്ടും നിലംനികത്താന്‍ നല്കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കുന്നില്ല. ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളേജിന് നിയമവിരുദ്ധമായി നിലംനികത്താന്‍ മുന്‍ സര്‍ക്കാരാണ് അനുമതി നല്‍കിയത്. ഹരിപ്പാട് കരുവാറ്റയില്‍ 25 ഏക്കര്‍ നിലവും തണ്ണീര്‍ത്തടങ്ങളും നികത്താനുള്ള അനുമതി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഭൂവിനിയോഗ നിയമവും ലംഘിച്ചായിരുന്നു.
2015 മെയ് ആറിന് ഉത്തരവിറങ്ങിയപ്പോള്‍ ബിജെപിയും ശാസ്ത്ര സാഹിത്യ പരിഷത്തും മാത്രമാണ് പദ്ധതി തട്ടിപ്പാണെന്നു വിശദീകരിച്ച് എതിര്‍ത്തത്. റവന്യു വകുപ്പ് നിശ്ചയിച്ചതിലും 40 ഇരട്ടി വരെ വിലയ്ക്കാണ് ഭൂമി വാങ്ങിയത്.
സ്വകാര്യ സംരംഭത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്കുന്നുവെന്നത് തന്നെ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. സിയാല്‍ മോഡല്‍ പിപിപി എന്ന് പറയുമ്പോഴും വ്യക്തികള്‍ക്ക് മേല്‍ക്കൈ ഉള്ളതാണ് ഹരിപ്പാട് പദ്ധതി. സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 51% പങ്കാളിത്തമുണ്ട്.
ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ നിലം നികത്തല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം. യുഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു തീരുമാനം, 80 കോടി രൂപ മൂലധനത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന കേരളാ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ്. കമ്പനി മെഡിക്കല്‍ കോളേജിന് കെട്ടിടവും സൗകര്യങ്ങളും ഒരുക്കി, ചാരിറ്റബിള്‍ ആക്ട് പ്രകാരം രൂപീകരിക്കുന്ന മറ്റൊരു സൊസൈറ്റിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. നടത്തിപ്പ് ചെലവ് കഴിഞ്ഞുള്ള ബാക്കി ലാഭവിഹിതം സൊസൈറ്റി, കമ്പനിക്ക് നല്‍കണമെന്നാണ് ധാരണ. അടിമുടി ദുരൂഹത നിറഞ്ഞതാണ് തീരുമാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: