കൊച്ചി: ഭരണത്തില്‍ കയറി മാസങ്ങളായിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ലെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കും നല്‍കണം. തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുണ്ടായിട്ടും നഴ്സുമാരുടെ ശമ്പളവര്‍ധനവ് അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണ്. കഴിഞ്ഞ മൂന്നു മാസമായി ശമ്പളപരിഷ്കരണ കമ്മറ്റി നിശ്ചലമാണ്. കമ്മറ്റി കാലാവധി പുതുക്കുന്നതിനായി മിനിമം വേതന കമ്മറ്റി അംഗങ്ങള്‍, ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. തൊഴില്‍മന്ത്രി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് ഐഎന്‍എ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. വായ്പയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുകയോ നാല് ശതമാനമായി കുറയ്ക്കുകയോ വേണം. പലരും വായ്പ എടുത്തതില്‍ ഇരട്ടിയിലേറെ തിരിച്ചടച്ചിട്ടുണ്ട്. പക്ഷെ അടച്ചത് മുഴുവന്‍ പലിശ ഇനത്തിലാണ് ബാങ്കുകള്‍ വരവുവെക്കുന്നത്.
108 ആംബുലന്‍സ് സര്‍വീസ് സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്നും പുരുഷ നഴ്സുമാര്‍ക്ക് അപ്രഖ്യാപിത സ്വകാര്യ ആശുപത്രികളില്‍ വിലക്കുള്ളപ്പോള്‍ പുരുഷ നഴ്സുമാരുടെ കഴിവ് 108 ആംബുലന്‍സ് സര്‍വീസിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഭാരവാഹികളായ മൊഹമ്മദ് ഷിഹാബ് (ജനറല്‍ സെക്രട്ടറി), ലിബിന് തോമസ് (സംസ്ഥാന പ്രസിഡന്റ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: