ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പടുത്ത ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ അതിവേഗത്തിലും ആസൂത്രിതവും. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി ഏതു വിധത്തിലും ഭരണത്തില്‍ തുടരാന്‍ പാടുപെടുന്നു. ദേശീയ തലത്തില്‍ അടിപറ്റിയ കോണ്‍ഗ്രസ് പാര്‍ട്ടി പുനരുജ്ജീവനത്തിന് യുപി തെരഞ്ഞെടുപ്പില്‍ ജീവന്മരണ പോരാട്ടത്തിന്. യുപിയില്‍ പൊതു തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ബിജെപി, വീണ്ടും മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയില്‍ മായാവതിയുടെ ബിഎസ്പി.
നാലു പ്രമുഖ പാര്‍ട്ടികളും മുന്നണികളില്ലാതെ വെവ്വേറെ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ചെറുകക്ഷികളുടെ വലിയ പ്രസക്തി ഇല്ലാതായി. എന്നാല്‍, ജാതി-മത വോട്ടുബാങ്കുകളുള്ള കക്ഷികള്‍ അവകാശ വാദങ്ങള്‍ പറയുന്നുണ്ട്.
ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ട്. അച്ഛന് മുലായം സിങ്ങും മകന് അഖിലേഷ് സിങ്ങും തമ്മില്‍ അഭിപ്രായ ഭിന്നത കൂടുകയാണ്. പാര്‍ട്ടിയില്‍ തിരികെ വന്ന അമര്‍ സിങ്ങിന്റെ പേരിലാണ് തര്‍ക്കം. അമര്‍ സിങ്ങിനെ കൈവിടാന്‍ മുലായം തയ്യാറല്ല. മുലായത്തിന്റെ പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന മുസ്ലിം വോട്ടുകള്‍ നേടിയെടുക്കാനുള്ള പദ്ധതിയാണ് മായാവതിയുടെ ആസൂത്രണം. സമാജ് വാദി പാര്‍ട്ടിക്കെതിരെ മുസ്ലിങ്ങളായ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രചാരണ പരിപാടികള്‍ക്കാണ് മായാവതിയുടെ പദ്ധതി.
കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് പ്രചാരണം നടത്തുന്നത്. ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സാന്നിദ്ധ്യം സംസ്ഥാന നേതാക്കള്‍ക്ക് തീരെ ദഹിച്ചിട്ടില്ല. പലരും പാര്‍ട്ടിവിട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം വന്ന സര്‍വേ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് വന്‍ പരാജയം പ്രഖ്യാപിച്ചതും സോണിയ, രാഹുല്‍ സംഘത്തിന് വലിയ സ്വാധീനം പ്രചാരണ രംഗത്ത് ഉണ്ടാക്കാന്‍ കഴിയാത്തതും അവര്‍ക്ക് പ്രശ്നമായിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷ റീത്ത ബഹുഗുണ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വന്‍ പ്രഹരമാണ്.
ബിജെപിയുടെ പദ്ധതികള്‍ വിജയിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലു പ്രധാന കക്ഷികള്‍ വെവ്വേറേ മത്സരിക്കുന്നത് ബിജെപിക്ക് നേട്ടമാകും. സമാജ് വാദിപാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളും കേന്ദ്ര ഭരണത്തിനുള്ള ജനപിന്തുണയും ഏറെ അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: