കോട്ടയം: പുതുമന മഹാഗണപതിയുടെയും കാവില്‍ ഭഗവതിയുടെയും അനുഗ്രഹമായിട്ടാണ് മാളികപ്പുറം മേല്‍ശാന്തി പദവിയെ കാണുന്നതെന്ന് മനു നമ്പൂതിരി. ആദ്യതവണയാണ് ശബരിമല മേല്‍ശാന്തിക്കായുള്ള അപേക്ഷ നല്‍കുന്നത്. ആദ്യം തന്നെ പദവി ലഭിച്ചത് ദൈവാനുഗ്രഹമാണ്. കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മാളികപ്പുറം മേല്‍ശാന്തിയായി പുതുമന മനു നമ്പൂതിരിയെ തെരഞ്ഞെടുത്ത വിവരം ക്ഷേത്രത്തിലറിയുന്നത്.
ഇതിനിടയില്‍ തുരുത്തി പുതുമന ഇല്ലത്തും സന്തോഷ വാര്‍ത്തയെത്തി. വീട്ടില്‍ വന്നവര്‍ക്കെല്ലാം മധുരവുമായി കുടുംബാംഗങ്ങളും ആഹ്ലാദം പങ്കിട്ടു.
2000 മുതല്‍ ദേവസ്വം ജീവനക്കാരനായ മനു നമ്പൂതിരി 2006 ല്‍ എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രം, 2013 ല്‍ പമ്പാ മഹാഗണപതിക്ഷേത്രം, 2015 ല്‍ കൊട്ടാരക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു. ഇതിന് മുമ്പ് വാഴപ്പള്ളി മഹാഗണപതിക്ഷേത്രം, വാകത്താനം ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, രാമങ്കരി വേഴപ്ര ഭദ്രകാളിക്ഷേത്രം, സചിവോത്തമപുരം ശ്രീ രാമസ്വാമിക്ഷേത്രം, ചിത്രകടവ് മഹാദേവക്ഷേത്രം, എന്നവിടങ്ങളിലും മേല്‍ശാന്തിയായിരുന്നു. പുതുമന തന്ത്രവിദ്യാപീഠം രക്ഷാധികാരിയുമാണ് മനു നമ്പൂതിരി.
അച്ഛന് പരേതനായ പുതുമന ഈശ്വരന് നമ്പൂതിരി തുടര്‍ച്ചയായി 18 വര്‍ഷം ശബരിമല മേല്‍ശാന്തി പട്ടികയില്‍ ഇടം പിടിച്ചിരുന്നയാളാണ്. നിയുക്ത മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞതോടെ നിരവധിയാളുകളാണ് തുരുത്തി പുതുമനയില്ലത്ത് ആശംസകളുമായി എത്തുന്നത്. എല്ലാവരെയും സ്വീകരിച്ച് മധുരവും നല്‍കിയാണ് മനു നമ്പൂതിരിയും കുടുംബവും സന്തോഷം പങ്കിടുന്നത്.
സരസ്വതി അന്തര്‍ജ്ജനമാണ് അമ്മ. ഭാര്യ: ശ്രീചിത്ര. വിദ്യാര്‍ത്ഥികളായ ഈശ്വര്ദേവും ഗായത്രിദേവിയും മക്കളാണ്. പുഴവാത് കാവില്‍ ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെ മാളികപ്പുറം മേല്‍ശാന്തിയാകുന്ന രണ്ടാമത്തെ ആളാണ് പുതുമന മനു നമ്പൂതിരി, വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവില്‍ ഭഗവതിക്ഷേത്രം മേല്‍ശാന്തിയായിരുന്ന രാമങ്കരി കൊടുപ്പന ഇല്ലത്ത് വാസുദേവന്‍ തിരുമേനിക്ക് ഇവിടെ നിന്നും മാളികപ്പുറം മേല്‍ശാന്തിയായി നിയമനം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: