ന്യൂദല്‍ഹി: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയോട് സാമൂഹ്യമാദ്ധ്യമത്തില്‍ പ്രതികരിച്ച മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്താന്‍ സുപ്രീംകോടതിയുടെ തീരുമാനം. അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും കോടതിയില്‍ ഹാജരാകില്ലെന്നുമാണ് കട്ജുവിന്റെ നിലപാട്.
കേസില്‍ പ്രതി ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ എന്താണ് തെറ്റെന്ന് കട്ജു നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് കോടതി. സൗമ്യ കേസില്‍ കേരള സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ പുനപ്പരിശോധനാ ഹര്‍ജി നവംബര്‍ 11 ലേക്ക് മാറ്റിയിട്ടുണ്ട്.
ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് കട്ജു വിന്റെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, യു.യു. ലളിത്, പി.സി. പാന്ത് എന്നിവര്‍ പ്രതികരിച്ചത്. മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച കട്ജു ഫേസ്ബുക്കിലൂടെ നടത്തിയ വിധിക്കെതിരായ വിമര്‍ശനം കോടതി ഗൗരവത്തോടെ കാണുന്നതായി ബെഞ്ച് പറഞ്ഞു. കട്ജുവിന്റെ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തുറന്ന കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി കേള്‍ക്കാന്‍ തയ്യാറായത്. ഫേസ്ബുക്ക് പോസ്റ്റിനെ ഹര്‍ജിയായി കോടതി കണക്കാക്കുകയാണ്. അതിനാല്‍ തന്നെ അദ്ദേഹം നവംബര്‍ 11ന് രണ്ട് മണിക്ക് കോടതിയില്‍ നേരിട്ട് ഹാജരായി ഇക്കാര്യത്തിലുള്ള വിശദീകരണം നല്‍കണം, മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. കോടതിയിലെത്തി വിശദീകരണം നല്‍കില്ലെന്നാണ് കട്ജുവിന്റെ നിലപാട്.
പുനപ്പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഹാജരായതോടെ വാദങ്ങള്‍ക്ക് ജീവന് വെച്ചിട്ടുണ്ട്. ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷന് വാദങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ എജി ഒരുപരിധി വരെ വിജയിച്ചു.
ട്രെയിനിന്റെ വാതിലില്‍ സൗമ്യയുടെ തല ഇടിച്ചുപൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ ആദ്യത്തെ മുറിവാണ് കൊലപാതകത്തിന്റെ പ്രധാന തെളിവെന്ന് എജി വാദിച്ചു. ആദ്യത്തെ മുറിവിനെ തുടര്‍ന്ന് സൗമ്യ ബോധരഹിതയായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അതിനാല്‍ സൗമ്യ സ്വയരക്ഷയ്ക്കായി ചാടിയെന്ന വാദം നിലനില്‍ക്കില്ല. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി സൗമ്യയെ എടുത്തുയര്‍ത്തി പുറത്തേക്കെറിഞ്ഞെന്ന വാദം അവിശ്വസനീയമെന്ന കോടതി നിലപാട് ശരിയല്ലെന്ന് പറഞ്ഞ മുകുള്‍ രോഹ്തഗി, പ്രതിയുടെ മറ്റേ കൈക്ക് ഇരട്ടിശക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
സൗമ്യയെ പ്രതി തന്നെയാണ് എടുത്തെറിഞ്ഞത് എന്നത് ബോധ്യപ്പെടുത്തുന്നത് സൗമ്യയുടെ മുഖത്തുണ്ടായ ഗുരുതരമായ മുറിവുകളാണ്. സ്വബോധത്തോടെയായിരുന്നെങ്കില് മുഖം സംരക്ഷിക്കാന്‍ ശ്രമിച്ചേനെ. താടിയെല്ലിലുള്പ്പെടെ വലിയ പരിക്കുണ്ട്. ഇതെല്ലാം ഗോവിന്ദച്ചാമി ഉണ്ടാക്കിയ ആദ്യത്തെ മുറിവാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് വ്യക്തമാക്കുന്നു, എജി വാദിച്ചു.
സൗമ്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുന്ന പ്രതിയുടെ കുറ്റസമ്മത മൊഴി പ്രോസിക്യൂഷന് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ കൊലപാതകം ചെയ്തെന്ന് ഗോവിന്ദച്ചാമി സമ്മതിച്ചില്ലെന്ന പ്രതിഭാഗം വാദം, ആ മൊഴി നല്കുമ്പോള് സൗമ്യ മരിച്ചിരുന്നില്ലെന്ന എജിയുടെ വാദം അംഗീകരിച്ച് കോടതി തള്ളി. പുനപ്പരിശോധനാ ഹര്‍ജിയിലെ വാദം ഇന്നലെ പൂര്‍ത്തിയായി. സൗമ്യയുടെ അമ്മ സുമതിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്ര ഹാജരായി.
രണ്ടും അസാധാരണം
ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമാണ് മുന്‍ ന്യായാധിപനെ വിളിച്ചുവരുത്തി സുപ്രീംകോടതി വിശദീകരണം ചോദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം ഹര്‍ജിയായി പരിഗണിക്കുന്നതും ആദ്യം. ഊമക്കത്തുകള്‍ ഹര്‍ജിയായി പരിഗണിച്ച സംഭവങ്ങള്‍ ഹൈക്കോടതികളിലുണ്ടായിട്ടുണ്ട്.
ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഫേസ്ബുക്കുപോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോടതികളെ വിമര്‍ശിക്കുന്നത് നടപടി ക്ഷണിച്ചുവരുത്തുമെന്ന സന്ദേശമാണ് ജസ്റ്റിസ് കട്ജുവിനെ വിളിച്ചുവരുത്താനുള്ള സുപ്രീംകോടതി തീരുമാനം വ്യക്തമാക്കുന്നത്. ആര്‍ക്കും എന്തും കോടതികളെ പറയാമെന്ന സ്ഥിതിക്ക് അവസാനം കുറിക്കാനും നടപടി വഴിവെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: