തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന് 30 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വിജിലന്‍സിന് മൊഴി നല്കി.
അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ശ്യാംകുമാറാണ് മൊഴി രേഖപ്പെടുത്തിയത്.
വ്യവസായ വകുപ്പില്‍ ഇ.പി.ജയരാജന് നടത്തിയ നിയമനങ്ങള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. വിജിലന്‍സ് അനുമതി നേടിയ ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇ.പി. ജയരാജന് നിയമസഭയില്‍ പറഞ്ഞത് തെളിവാണ്. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഫയലുകളും പിടിച്ചെടുക്കണം, സുരേന്ദ്രന് വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനമായ റൂട്രോണിക്സില്‍ രണ്ട് എന്ജിനീയര്മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയും നിയമിക്കാന്‍ ജയരാജന് 30 ലക്ഷം കൈക്കൂലി വാങ്ങി. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് ടി ഉണ്ണികൃഷ്ണന് കിന്‍ഫ്ര അസി. മാനേജരായി ജോലി തരപ്പെടുത്തിയതും ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്.
ഇതിന്റെ തെളിവും സുരേന്ദ്രന് വിജിലന്‍സിന് കൈമാറി.
കെഎസ്ഡിപി എംഡിയായിരിക്കെ നിരവധി ആരോപണങ്ങള്‍ നേരിട്ട കെ.ബി.ജയകുമാറിനെ സിഡ്കോ എംഡിയാക്കിയതിലും അഴിമതിയുണ്ട്. ഖാദി ബോര്‍ഡ് എംഡിയായിരുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട രാമചന്ദ്രന് ഐഎഎസിനെ മാറ്റി വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ രാജീവന് പിള്ളയെ നിയമിച്ചു. വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്സ് അന്‍ഡ് സെറാമിക്സ് എംഡിയായി തുടരാന്‍ അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് സുരേന്ദ്രന് വിജിലന്‍സിന് മൊഴിനല്‍കി.
ആശാപുര ക്ലേ കമ്പനിയുടെ എംഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എംഡിയാക്കി നിയമിച്ചതിലും അഴിമതിയുണ്ട്. ആശാപുര, ചക്കിട്ടപ്പാറ ഖനനകമ്പനി പ്രതിനിധികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ഈ നിയമനങ്ങള്‍ നടന്നത്. ആരോപണങ്ങള്‍ക്കെല്ലാമുള്ള തെളിവുകളും സുരേന്ദ്രന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: