കണ്ണൂര്‍: നിയമനവിവാദത്തില്‍ രാജിവെച്ച ഇപി ജയരാജന് ഇന്നലെ നിയമസഭയില്‍ താന്‍ നിരപരാധിയാണെന്ന തരത്തില്‍ നടത്തിയ പ്രസംഗം സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത തിരിച്ചടി. പ്രസംഗം സിപിഎമ്മിനകത്ത് കരുത്താര്‍ജിക്കുന്ന വിഭാഗീയതയുടെ സൂചകമാണ്. കണ്ണൂര്‍ ലോബിയില്‍ ഉടലെടുത്ത വിഭാഗീയതയും ഇത് തുറന്നുകാട്ടുന്നു.
ജയരാജന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ജയരാജന്റെ നിലപാട് തെറ്റായിരുന്നുവെന്ന് പിണറായിയും പറഞ്ഞിരുന്നു. ഇതിന് കടകവിരുദ്ധമാണ് ജയരാജന്റെ പ്രസ്താവന. രാജിയിലൂടെ മാതൃകാപരമായ നടപടിയാണ് പാര്‍ട്ടി എടുത്തതെന്നും പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിച്ചുവെന്നും കൊട്ടിഘോഷിച്ച പാര്‍ട്ടിക്ക് ജയരാജന്റെ പ്രസംഗം തിരിച്ചടിയായി. ധാര്‍മ്മികമൂല്യം മനസ്സിലാക്കിയാണ് ജയരാജന് രാജിവെച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ സുധീര്‍ നമ്പ്യാരുടേതടക്കമുള്ള നിയമനങ്ങള്‍ ചട്ടപ്രകാരമായിരുന്നുവെന്നും ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നുമാണ് ജയരാജന് പറഞ്ഞത്. അഴിമതിക്കാരെ തുടച്ചുനീക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വേട്ടയാടാന്‍ തുടങ്ങി. അകത്തു നിന്നും പുറത്തുനിന്നും തനിക്ക് ഭീഷണിയുണ്ടായി. മാഫിയകള്‍ പണം നല്കി മാധ്യമങ്ങളില്‍ വാര്‍ത്ത നല്കി. 12 ദിവസം മാധ്യമങ്ങള്‍ വേട്ടയാടി. തന്റെ രക്തത്തിനു വേണ്ടി ചിലര്‍ മുറവിളി കൂട്ടി. ഈ സാഹചര്യത്തിലാണ് താന്‍ രാജിവെച്ചതെന്നാണ് ജയരാജന് ഇന്നലെ പറഞ്ഞത്.
മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ജയരാജനെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയിലെ നേതാക്കളെല്ലാം കൈയ്യൊഴിഞ്ഞിരുന്നു. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ പലരും സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളോട് മനസ്സുകൊണ്ട് ജയരാജന് കടുത്ത വിരോധമുണ്ടെന്നാണ് സൂചന. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്നലെ നിയമസഭയിലെ വികാരപരമായ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: