കൊച്ചി: രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പുതിയ മുഖമാണ് പീസ് ഇന്റര്‍നാഷനല്‍ സ്കൂളിലൂടെ നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി ഹരിദാസ്.
രാഷ്ടസ്നേഹത്തിന്റെ കളിയരങ്ങാകേണ്ടവയാണ് വിദ്യാലയങ്ങള്‍. അവയെ ദേശവിരുദ്ധ കേന്ദ്രങ്ങളായി മാറ്റുകയാണ്. പീസ് ഇന്റര്‍നാഷനല്‍ സ്കൂളിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം വിദ്യാലയങ്ങള്‍ പൂട്ടാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ-പ്രതിപക്ഷത്തിന്റെ പരോക്ഷ പിന്തുണയുണ്ട്.
സംസ്ഥാനത്ത് ഐഎസുമായി ബന്ധപ്പെട്ട പ്രതികളില്‍ പീസ് സ്കൂളുമായി ബന്ധം പുലര്‍ത്തുന്നവരുമുണ്ട്. വിദ്യാലയത്തിന്റെ അധികൃതര്‍ക്കെതിരെ നിയമനടപടി സ്വികരിക്കണം. കേന്ദ്ര സംസ്ഥാന അംഗീകാരമില്ലാതെ ഈ സ്കൂള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും അന്വേഷിക്കണം. തെരുവില്‍ വിറ്റിരുന്ന പുസ്തകമാണ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത്. കുട്ടികളെ മതം മാറ്റുന്നതടക്കമുള്ള കാര്യങ്ങളാണ് സ്കൂളില്‍ നടക്കുന്നത്. പീസ് സ്കൂളിനെതിരെ സന്ധിയില്ലാ സമരം ഹിന്ദു ഐക്യവേദി തുടരും. സ്കൂള്‍ സര്‍ക്കാര്‍ അടച്ച് പൂട്ടിയില്ലെങ്കില്‍ ഹിന്ദു ഐക്യവേദി അതിന് താഴിടുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മെഡിക്കല്‍ സെന്ററിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് പീസ് സ്കൂളിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍. ആര് സുധാകരന്, ആര്.എസ്.എസ് കൊച്ചി മഹാനഗര്‍ കാര്യവാഹ് രാജേഷ് ചന്ദ്രന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മഹേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: