തിരുവനന്തപുരം: ബന്ധുനിയമനം സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇ.പി. ജയരാജനെ വേട്ടയാടുന്നു. പാര്‍ട്ടിയില്‍ ജയരാജനെ ഒറ്റപ്പെടുത്താനുള്ള നീക്കമായി പ്രസ്താവനയെ കണക്കാക്കാം. ബന്ധു നിയമനത്തെ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ജയരാജന് കുറ്റസമ്മതം നടത്തി എന്നായിരുന്നു ജയരാജന്റെ രാജി പ്രഖ്യാപനത്തിനായി കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജയരാജന് എതിരെ പാര്‍ട്ടി നടപടി പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ താന്‍ നിരപരാധി എന്നായിരുന്നു രാജിപ്രഖ്യാപനത്തെ സംബന്ധിച്ചുള്ള വിശദീകരണത്തില്‍ ജയരാജന് നിയമസഭയില്‍ പറഞ്ഞത്. വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങള്‍ എല്ലാം ശരിവക്കുന്ന തരത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. മാനദണ്ഡങ്ങള്‍ പാലിച്ച് അറിയേണ്ടവര്‍ എല്ലാം അറിഞ്ഞാണ് നിയമനം നടത്തിയത്. പാര്‍ട്ടിയെ വേട്ടയാടാതിരിക്കാനാണ് താന്‍ രാജിവെച്ചതെന്നായിരുന്നു വിശദീകരണം. കുറ്റസമ്മതം നടത്തി എന്ന് ജയരാജന് സമ്മതിച്ചിട്ടില്ല.
നിയമനം സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് പാര്‍ട്ടിയിലെ ഉന്നതരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍. കുറ്റം സമ്മതിച്ചെങ്കില്‍ ത്വരിതാന്വേഷണം നടത്താതെ വിജിലന്‍സിന് ജയരാജനെതിരെ എഫ്ഐആര്‍ ചുമത്തി കേസ്സെടുക്കാം. കോടിയേരിയുടെ വാക്കുകള്‍ വരും നാളുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളും പൊതു താല്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തവരും കോടതിയില്‍ ചൂണ്ടിക്കാട്ടും. ജയരാജന് എതിരെ കേസ് ബലപ്പെടുത്താന്‍ കോടിയേരിയുടെ വാക്കുകള്‍ ശക്തിയേകും.
പാര്‍ട്ടിക്ക്വേണ്ടി ത്യാഗം ചെയ്തു എങ്കില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു എന്ന ചോദ്യവും ഉയരുന്നു.
ജയരാജന് എതിരെ സംസ്ഥാനം കൈക്കൊള്ളുന്ന നടപടി ശരിയായില്ലെങ്കില്‍ കേന്ദ്രകമ്മറ്റി ഇടപെടുമെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തല്‍ നടപടി വേണം എന്നാണ് കേന്ദ്ര നേതൃത്വം നല്കിയ നിര്‍ദ്ദേശം. അച്ചടക്കനടപടിക്ക് തീരുമാനിച്ചാലും പിബിയുടെ അംഗീകാരം വാങ്ങേണ്ടി വരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജയരാജനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പായ സഹചര്യത്തില്‍ ജയരാജനെ തങ്ങളുടെ കൂടെ നിര്‍ത്തേണ്ട എന്ന നിലപാടിലാണ് സംസ്ഥാന പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: