ബീജിങ്ങ്: ചൈന തങ്ങളുടെ ഏറ്റവും വലിയ ബഹിരാകാശ വാസത്തിന് തുടക്കമിട്ടു. സ്വന്തം ബഹിരാകാശ കേന്ദ്രത്തില്‍ താമസിച്ച് പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താന്‍ രണ്ട് ശൂന്യാകാശ യാത്രികരാണ് ഇന്നലെ പുറപ്പെട്ടത്.
ജിങ്ങ് ഹായ്പെങ്ങ് (50), ചെന്‍ ഡോങ്ങ്(37) എന്നിവര്‍ കയറിയ ഷെന്‍ഷൗ രണ്ട് (സ്വര്‍ഗ യാനം) എന്ന ബഹിരാകാശ വാഹനം വടക്കന്‍ ചൈനയില്‍ ഗോബി മരുഭൂമിയുടെ അതിര്‍ത്തിയിലെ ജിക്വാന്‍ ഉപഗ്രഹ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചു. ഭാരത സമയം പുലര്‍ച്ചെ അഞ്ചിന് ലോങ്ങ് മാര്‍ച്ച് 2എഫ് റോക്കറ്റിലായിരുന്നു വിക്ഷേപണം.
വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിയ ഷെന്‍ഷൗ രണ്ടു ദിവസത്തിനുള്ളില്‍ ചൈനയുടെ, ഭൂമിയെ ചുറ്റുന്ന ടിയാന്‍ഗോങ്ങ് 2 എന്ന ശൂന്യാകാശ പരീക്ഷണശാലയുമായി സന്ധിക്കും. തുടര്‍ന്ന് ഇരുവരും ലാബില്‍ പ്രവേശിക്കും. അവര്‍ 30 ദിവസം ഇതില്‍ താമസിക്കും. ജിങ്ങിന്റെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്. ചെന്നിന്റെ കന്നി യാത്രയും.
ആദ്യമായാകും ചൈനീസ് സംഘം ശൂന്യാകാശത്ത് ഇത്രയും ദിവസം തങ്ങുന്നത്.
കഴിഞ്ഞ മാസമാണ് ശൂന്യാകാശ പരീക്ഷണശാല ചൈന വിക്ഷേപിച്ചത്. 2022ഓടെ സ്ഥിരം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം. നിലവിലുളള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ കാലാവധി 2024ല്‍ കഴിയും.
2003ലാണ് ചൈന മനുഷ്യര്‍ കയറിയ ആദ്യ ബഹിരാകാശ വാഹനം അയച്ചത്.
രണ്ടു പേരെയും ലാബില്‍ ആക്കിയശേഷം ഷെന്‍ഷൗ അടുത്ത ദിവസം ഭൂമിയിലേക്ക് മടങ്ങും. വൈദ്യ പരീക്ഷണങ്ങളാകും ഇവര്‍ നടത്തുക. അതിനു പുറമേ അതിലോല ശബ്ദതരംഗങ്ങളെപ്പറ്റിയും പരീക്ഷണം നടത്തും. അവിടെ ചെടികള്‍ വളര്‍ത്തും.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം
നാസയും മറ്റ് നാല് സ്പേസ് ഏജന്‍സികളും ചേര്‍ന്നാണ് ഇത് ’98ല്‍ അയച്ചത്. ആദ്യം ഒരു ഭാഗമാണ് അയച്ചത്. പിന്നെ ഓരോ ഭാഗങ്ങളായി എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ഇന്നത്തെ പടുകൂറ്റന്‍ കേന്ദ്രം ഉണ്ടാക്കിയത്. 72.8 മീറ്റര്‍ നീളവും108.5 മീറ്റര്‍ വീതിയും 20 മീറ്റര്‍ ഉയരവും 4,19,455 കിലോഭാരവും ഉള്ള ഇത് മണിക്കൂറില്‍ 27,600 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിയെ ചുറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: