തിരുവനന്തപുരം: വാതില്‍പ്പടി റേഷന്‍ വിതരണം നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കും. ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുക. 2017 ഏപ്രില്‍ ഒന്നോടെ സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രധാന കടമ്പകള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ഈ മാസം 20ന് കരട് പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. 30വരെയാണ് ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നത്. പരാതികളിലുള്ള പരിശോധന നവംബര്‍ 15 ഓടെ തീര്‍പ്പുകല്‍പ്പിക്കും. ഇതില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഏഴുദിവസം സമയമുണ്ട്. ഡിസംബര്‍ രണ്ടിനകം അപ്പീല്‍ തീരുമാനമുണ്ടാകണം. 2017 ജനുവരി ഒന്നോടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ് വിതരണം ഫെബ്രുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 15 ഓടെ പൂര്‍ത്തിയാക്കും.
മുന്‍ഗണനാ ലിസ്റ്റിന്റെയും മുന്‍ഗണനാ ഇതരലിസ്റ്റിന്റെയും വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ റാങ്കിങ് നിശ്ചയിച്ചാണ് ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിലുള്ള പരാതികളും ആക്ഷേപങ്ങളും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ സിറ്റി റേഷനിങ് ഓഫീസുകളിലോ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട ഫോറത്തിന്റെ മാതൃക വെബ്സൈറ്റിലും ഓഫീസുകളിലും ലഭ്യമാണ്.
പുതിയ കാര്‍ഡ് ലഭിക്കുന്നത് വരെ കരട് ലിസ്റ്റ് പ്രകാരം പഴയ റേഷന്‍ കാര്‍ഡില്‍ റേഷന്‍ ലഭ്യമാക്കുന്ന താത്ക്കാലിക സംവിധാനം നവംബര്‍ ഒന്നു മതല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: