കൊട്ടാരക്കര: വീട്ടിനുള്ളിലിരുന്ന കുട്ടിയെ രാത്രിയില്‍ തെരുവ്നായ കടിച്ചുകീറി, ഓടിയെത്തിയ വല്ല്യമ്മച്ചിയ്ക്കും കടിയേറ്റു. ഭീതിജനകമായ സംഭവം നേരില്‍ക്കണ്ട വൃദ്ധന് കുഴഞ്ഞുവീണു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പടിഞ്ഞാറ് പെരുമ്പറ കിഴക്കതില്‍ ജയശ്രീ(39), സഹോദരിയുടെ മകന് ഗൗതം(10) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വീട്ടിലെ മുന്‍വശത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു ഗൗതം. തുറന്ന് കിടന്ന കതകിലൂടെ നായ മുറിയിലേക്ക് കടന്നുവന്ന് ഗൗതമിന്റെ കാലില്‍ കടിച്ചു. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ജയശ്രീയെയും നായ കടിച്ചു. ഇരുവരെയും നായ കടിക്കുന്നത് തൊട്ടടുത്ത് തന്നെയിരുന്നു കണ്ട മുത്തശ്ശന് നാരായണപിള്ള(82)ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഗൗതമിന്റെ മാതാവ് നായയുടെ വായിലേക്ക് ചൂല് തിരുകി കയറ്റിയാണ് അതിനെ ഓടിച്ചത്. പരിക്കേറ്റ രണ്ടുപേരെയും കുഴഞ്ഞുവീണ നാരായണപിള്ളയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: