കൊച്ചി: മുത്തലാക്ക് അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, സ്ത്രീവിരുദ്ധമായ മുത്തലാക്കിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. മുസ്ലീം സ്ത്രീകള്‍ മുത്തലാക്കിനെതിരാണ്. അതുകൊണ്ട് അവര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുസ്ലീം രാഷ്ട്രങ്ങളില്‍ പോലും മുത്തലാക്ക് നിലവിലില്ല. അത് അനിസ്ലാമികമാണ്. മതേതര രാജ്യമായ ഭാരതത്തില്‍ ഇത് തുടരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ല നീതി നടപ്പിലാക്കേണ്ടത്. ലിംഗവിവേചനം, തുല്യനീതി, തുല്യാവകാശം ഇതാണ് മതേതര രാജ്യത്തിന്റെ അടിസ്ഥാന പ്രമാണം. സുപ്രീംകോടതി പറയുന്നതല്ല, മതമാണ് വലുതെന്ന് പറഞ്ഞ് ഓരോ മതവിഭാഗങ്ങളും മുമ്പോട്ടുവന്നാല്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.
മുത്തലാക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ചില മുസ്ലീം സംഘടനകളുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാദങ്ങളില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ബഹിഷ്കരണമെന്ന് മന്ത്രി പറഞ്ഞു. മുത്തലാക്കിന്റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്. ഇതിനായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താം. ജാതി, മത, വര്‍ഗ, ഭേദമില്ലാതെ എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: