അധ്യായം/23, ഈ ജീവിതത്തിലെ കര്‍മങ്ങള്‍
ഈ ജീവിതത്തിലുണ്ടാകുന്ന കര്‍മഭാവങ്ങള്‍, സഞ്ചിതകര്‍മത്തിലോ പ്രാരബ്ധകര്‍മത്തിലോ ഉടന്‍ചേരുന്നില്ല. മുജ്ജന്മ കര്‍മങ്ങളുടെ കര്‍മഭാവങ്ങള്‍ സൂക്ഷ്മശരീരത്തില്‍ നിറഞ്ഞ്, സഞ്ചിതകര്‍മം, പ്രാരബ്ധകര്‍മം എന്നിങ്ങനെ രണ്ടുസംഘങ്ങളായി നില്‍ക്കുന്നുവെന്ന് നാം കണ്ടു. അപൂര്‍വ സന്ദര്‍ഭങ്ങളിലൊഴികെ (അധ്യായം 1) മനുഷ്യര്‍ മുജ്ജന്മ സംഭവങ്ങള്‍ ഓര്‍ക്കാറില്ല. ഓര്‍മകള്‍ക്കായി, കര്‍മഭാവങ്ങളെ പ്രചോദിപ്പിക്കാനുള്ള മനസ്സിന്റെയും ബുദ്ധിയുടെയും ശക്തി, സഞ്ചിതകര്‍മത്തിലെയും പ്രാരബ്ധകര്‍മത്തിലെയും കര്‍മഭാവങ്ങളിലേക്കു നീളുന്നില്ല എന്ന്, ഇതുകാണിക്കുന്നു. എന്നാല്‍, ഈ ജീവിതത്തിലെ പഴയ സംഭവങ്ങളുടെ ഓര്‍മകള്‍ നമുക്കുണ്ട്. മറ്റു കര്‍മഭാവങ്ങളില്‍നിന്ന്, ഈ ജീവിതത്തില്‍ നടന്ന കര്‍മങ്ങളുടെ കര്‍മഭാവങ്ങള്‍ സ്വതന്ത്രമായി നില്‍ക്കുന്നുവെന്ന് ഇതു കാട്ടുന്നു. അതിനാല്‍, പഴയ അനുഭവങ്ങള്‍വച്ച് ഇന്നത്തെ കര്‍മങ്ങള്‍ രൂപീകരിക്കാനായി ഓര്‍മകള്‍ വേണ്ടപ്പോള്‍, അവ എളുപ്പത്തില്‍ ബുദ്ധിക്കും മനസ്സിനും കിട്ടുന്നു. ഈ കര്‍മഭാവങ്ങള്‍ ഉറങ്ങിക്കിടന്നിരിക്കാമെങ്കിലും, മനസ്സില്‍നിന്നോ ബുദ്ധിയില്‍നിന്നോ ഒരു വിളിയോ പ്രചോദനമോ വന്നപ്പോള്‍, അവ ഉണര്‍ന്ന് കുമിഞ്ഞ്, ആവശ്യമുള്ള ഓര്‍മയ്ക്ക് കാരണമാവുകയാണ്. മനസ്സും ബുദ്ധിയുമായുള്ള ബന്ധം വിടരുമ്പോള്‍, അവ ഉറക്കത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെ, പ്രാരബ്ധകര്‍മത്തില്‍നിന്നും സഞ്ചിതകര്‍മത്തില്‍നിന്നും ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങള്‍ വേറിട്ടുനിന്ന്, ഈ ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളെ ഓര്‍ക്കാന്‍ വഴിവയ്ക്കുന്നു.
പ്രാരബ്ധകര്‍മത്തിനേ ഫലങ്ങള്‍ നല്കാന് കഴിയൂ എന്നതിനാലും, ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ പ്രാരബ്ധകര്‍മത്തില്‍നിന്ന് വേറിട്ടതിനാലും, ഈ ജീവിതത്തിലുയരുന്ന കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ സാധാരണ ഫലങ്ങള്‍ നല്‍കാറില്ല. ഒരു മഹാ ഉദാരമതി ദുരിതങ്ങളിലാഴുന്നതും ഒരു കുപ്രസിദ്ധ ദുഷ്ടന് ആഹ്ലാദത്തിലാറാടുന്നതും തെളിയിക്കുന്നത്, ഈ അനുഭവങ്ങള്‍ ഈ ജീവിതത്തിലെ കര്‍മങ്ങളുടെ ഫലങ്ങളല്ല എന്നാണ്; അവ മുജ്ജന്മങ്ങളില് നടന്ന അജ്ഞാതമായ കര്‍മങ്ങളുടെ ഫലങ്ങളാണ്. ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തില്‍ അടങ്ങിയിരിക്കുന്നത്, മുജ്ജന്മങ്ങളിലെ കര്‍മഭാവങ്ങളാണ്. ഈ ജീവിതത്തില്‍ ഇനിയും കര്‍മഫലം പൊഴിക്കാത്ത അത്തരം കര്‍മഭാവങ്ങളുടെ കൃത്യമായ കൂട്ടമാണ് പ്രാരബ്ധകര്‍മം. ഈ ജീവിതം തുടങ്ങും മുന്‍പ്, മുജ്ജന്മം അണയും മുന്‍പ്, അവ ഉണ്ടാകുന്നു. അതുകഴിഞ്ഞ്, അവയില്‍ സാധാണഗതിയില്‍ കുറവോ കൂടുതലോ ഉണ്ടാകുന്നില്ല. അങ്ങനെ, ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ ഈ ജീവിതത്തിലെ പ്രാരബ്ധ കര്‍മത്തില്‍ ഇല്ല. ഈ ജീവിതത്തില്‍ അവ ഫലങ്ങള്‍ നല്‍കുന്നുമില്ല. എന്നാല്‍, അപവാദങ്ങള്‍ ഉണ്ടാകാം.
അതിതീക്ഷ്ണമായ ഗുണദോഷങ്ങളുള്ള ഒരു കര്‍മഭാവം ഊര്‍ജസ്വലമായി ഭ്രമണം ചെയ്യും. അത് സൂക്ഷ്മ ശരീരത്തില്‍ അമര്‍ന്നാലും, അതിന്റെ തരംഗങ്ങള്‍ ശാന്തമാകാതെ, ഊര്‍ജസ്വലമായി കറങ്ങിക്കൊണ്ടിരിക്കും. അതുകൊണ്ടാണ്, ക്രൂരമായ കുറ്റം ചെയ്ത ഒരാളുടെ മുഖഭാവത്തില്‍, വികാരത്തള്ളിച്ചയുടെ പ്രതിഫലനം കാണുന്നത്. ഭ്രമണത്തിലെ ഊര്‍ജം നിലനിന്നാല്‍, അത് ഉറങ്ങിക്കിടക്കുന്ന കര്‍മഭാവങ്ങളില്‍നിന്ന് മാറിനില്‍ക്കും. അപ്പോള്‍, ഈശ്വരന് ഇച്ഛയുണ്ടെങ്കില്‍, അത്തരം സവിശേഷ കര്‍മഭാവങ്ങളെ പ്രാരബ്ധകര്‍മമായി സജീവമായി നില്ക്കുന്ന കര്‍മഭാവങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ അനുവദിക്കാം. അവിടെയും, ഊര്‍ജസ്വലമായ ഭ്രമണം കാരണം അതു മുന്നിലെത്തുകയും താമസിയാതെ പുഷ്പിച്ച്, ഫലങ്ങള്‍ നല്‍കുകയും ചെയ്തേക്കാം. എന്നാല്‍, ഇന്നത്തെ പ്രാരബ്ധകര്‍മത്തിലേക്ക് ഇന്നത്തെ കര്‍മഭാവത്തിന്റെ അപൂര്‍വമായ ഈ കൂട്ടിച്ചേര്‍ക്കല്‍, ആ കര്‍മഭാവത്തിന്റെ വിവേചനത്തോടെ ആകണം എന്നില്ല. അതിനുകാരണം, പ്രാരബ്ധകര്‍മത്തിന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ശക്തിയും, അതിന്റെ കര്‍മഭാവങ്ങള്‍ പുഷ്പിക്കുന്നതിന്റെ ക്രമവുമായിരിക്കും.
ഈ സവിശേഷ പ്രതിഭാസത്തെ സ്വാമി വിവേകാനന്ദന് ഇങ്ങനെ വിവരിക്കുന്നു:
ഈ സംസ്കാരങ്ങള്‍ ശക്തമായ അപൂര്‍വം സന്ദര്‍ഭങ്ങളില്‍, അവ വേഗം ഫലം പൊഴിക്കും; നന്മതിന്മകളുടെ അപൂര്‍വ കര്‍മങ്ങള്‍ ഈ ജീവിതത്തില്‍ തന്നെ ഫലം പൊഴിക്കും.
(സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 243).
ശുചീന്ദ്രത്ത് 1922 ല്‍ ഒരു ചൂതാട്ടക്കാരന്, ആഭരണങ്ങള്‍ കവരാനായി പതിനാലുവയസുള്ള അയല്‍ക്കാരിയെ വായില്‍ കളിമണ്ണുരുള തിരുകി കൊന്നു. അവള് കരഞ്ഞു വിളിച്ചിട്ടും അയാള്‍ അടങ്ങിയില്ല. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ ജയില്‍ വളപ്പിലെ കിണറ്റില്‍ അത് വൃത്തിയാക്കാന്‍ ഇറങ്ങുകയും അതിനുള്ളില്‍ മണ്ണിടിഞ്ഞു മരിക്കുകയും ചെയ്തു. അയാള്‍ ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ ഫലമാണ് അതെന്ന് നാട്ടുകാര്‍ വിശ്വസിച്ചു.
ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ ഈ ജീവിതാന്ത്യത്തില്‍ അല്ലെങ്കില്‍ അതിനുശേഷം, സൂക്ഷ്മശരീരത്തിലെ മറ്റു കര്‍മഭാവങ്ങളുമായുള്ള വിഛേദം അവസാനിപ്പിച്ച്, അവയോടു ചേരും. മരണത്തിന് അല്പം മുന്‍പ്, സഞ്ചിതകര്‍മത്തിലെ നിരവധി കര്‍മഭാവങ്ങള്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ്, ഒരുകൂട്ടമായി അടുത്ത ജന്മ (പുനര്ജന്മ)ത്തിനുള്ള പ്രാരബ്ധകര്‍മമാകുമെന്ന് നാം കണ്ടു. തുടര്‍ന്ന് അടുത്ത ജന്മത്തില് ഫലം നല്‍കേണ്ട ഈ ജീവിതത്തിലെ ചില കര്‍മഭാവങ്ങള്‍കൂടി പുത്തന്‍ പ്രാരബ്ധകര്‍മ രൂപീകരണത്തില്‍ പങ്കെടുക്കും. ഈ ജീവിതത്തിലെ മറ്റു കര്‍മഭാവങ്ങള്‍, മറ്റൊരിടവേള കഴിഞ്ഞ്, സഞ്ചിതകര്‍മത്തില്‍ ചേരും, ഇത് വിവിധ മനുഷ്യരില്‍ വ്യത്യസ്തമായിരിക്കും. അവ സഞ്ചിതകര്‍മത്തില്‍ ചേരുംമുന്‍പ് പുനര്‍ജന്മമുണ്ടായാല്‍, പുനര്‍ജനിച്ച കുഞ്ഞിന് മുജ്ജന്മ സംഭവങ്ങളുടെ ഓര്‍മയുണ്ടാകാം. ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത മുജ്ജന്മ ഓര്‍മകള്‍ (അധ്യായം 1) ഇങ്ങനെയുണ്ടായതാകാം.
ആയുര്‍ദൈര്‍ഘ്യം
സൂക്ഷ്മശരീരത്തില്‍ ഇപ്പോഴുള്ള പ്രാരബ്ധകര്‍മവുമായി ബന്ധപ്പെട്ടതാണ് ആയുസ്സെന്ന് മഹര്‍ഷിമാര്‍ നിരീക്ഷിച്ചു. നിലവിലുള്ള പ്രാരബ്ധകര്‍മ ഫലം അനുഭവിക്കുകയാണ് ഒരു ജീവിതത്തിന്റെ ലക്ഷ്യം. അതിനാല്‍, ആ പ്രാരബ്ധകര്‍മം തീരുംവരെ സാധാരണ ജീവിതം നീണ്ടുനില്‍ക്കും. തിരിച്ച്, ഇന്നത്തെ പ്രാരബ്ധകര്‍മം തീര്‍ന്നാല്‍, ഇന്നത്തെ ജീവിതവും തീരും (അവധൂത ഉപനിഷത് 19, വരാഹോപനിഷത് 2:71). ഇന്നത്തെ പ്രാരബ്ധകര്‍മ ഫലങ്ങള്‍ ഭക്ഷിക്കാനുള്ള സ്വാഭാവിക ജീവിതദൗത്യം തീര്‍ന്നാല്‍, ഈ ജീവിതത്തില്‍ നിന്ന് വേറിട്ട്, ആത്മാവ് ആ ദൗത്യത്തിന് തെരഞ്ഞെടുത്ത ശരീരത്തില്‍നിന്നുപോകുന്നു. സ്വര്‍ഗത്തിലെ ഒരു ജീവിതത്തിന്റെ കാര്യവും ഇതുതന്നെ എന്ന് ഭഗവദ്ഗീത (9:21)പറയുന്നു. മഹദ് ഗുണങ്ങളുള്ള കര്‍മങ്ങള്‍ ചെയ്തതിന്റെ മധുരഫലം ഭക്ഷിക്കാനാണ് ഈ ജീവിതം. അതു തീരുമ്പോള്‍, സ്വര്‍ഗജീവിതം രൂപീകരിച്ച പ്രാരബ്ധകര്‍മം തീരുമ്പോള്‍, സ്വര്‍ഗജീവിതം അവസാനിക്കുകയും ആത്മാവ് ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. സഞ്ചിതകര്‍മത്തില്‍ അവശേഷിക്കുന്ന കര്‍മഭാവങ്ങളുടെ ഫലം അനുഭവിക്കാനുള്ള പുനര്‍ജന്മത്തിനാണ് ആ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: