കാഞ്ഞാര്‍: കളഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ തിരികെ നല്കി സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ മാതൃകയായി. കുടയത്തൂര്‍ കാരക്കുന്നത്ത് അനിലാണ്(29) നാട്ടുകാര്‍ക്ക് മാതൃകയായത്. തൊടുപുഴ മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മച്ചാന്‍സ് ബസിലെ കണ്ടക്ടറാണ് അനില്‍. ഇന്നലെ രാവിലെയാാ
ണ് ഒരു ലക്ഷം രൂപ ബസില്‍ നിന്നും കളഞ്ഞ് കിട്ടിയത്. കോതമംഗലം ചക്കാലക്കല്‍ പകിടിയില്‍ വീട്ടില്‍ പി.എം ജോര്‍ജിന്റെ ഒരു ലക്ഷം രൂപയാണ് ബസ്സില്‍ നിന്നും കണ്ടക്ടര്‍ക്ക് ലഭിച്ചത്.
രാവിലെ പത്തേകാലോടെ മുട്ടത്ത് നിന്നും തൊടുപുഴക്ക് ബസ് കയറിയ ജോര്‍ജ് ബസിന്റെ സീറ്റില്‍ നിന്നും പണം എടുക്കാന്‍ മറന്ന് തൊടുപുഴ സ്റ്റാന്റില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപെട്ട വിവരം ശ്രദ്ധയില്‍ പെട്ടതോടെ തൊടുപുഴ പോലീസ് റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചു. ഇതേ സമയം സ്റ്റാന്റില്‍ ബസ് ഒതുക്കിയ ശേഷം പുറക് വശത്തെ സീറ്റില്‍ വെള്ള പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടക്ടര്‍ അനിലിന് പണം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് അധികാരികളെ വിവരം അറിയിച്ചു. ഉച്ചയോടെ കാഞ്ഞാര്‍ എസ്ഐ വിജയകുമാറിന്റെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് തന്നെ അനില്‍, പി എം ജോര്‍ജിന് പണം കൈമാറി. മച്ചാന്‍സ് ബസ് ഇതിന് മുമ്പും ജനകീയ പ്രവര്‍ത്തനങ്ങളാല്‍ നാട്ടുകാരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്, തൊടുപുഴയില്‍ നിന്നും കുടയത്തൂര്‍ സ്കൂളിലേക്ക് കളക്ഷന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് കൃത്യ സമയത്ത് വിദ്യാര്‍ഥിയെ പരീക്ഷക്ക് എത്തിച്ചും മച്ചാന്‍സ് ബസ് ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: