ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ വാര്‍ഷിക ആയില്യ മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ഉത്സവം ആയില്യം നാളായ ഒക്ടോബര്‍ 24 വരെ തുടരും. മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന മണ്ണാറശാല ഇല്ലത്തെ ഏറ്റവും പ്രായം ചെന്ന വനിതയാണ് പ്രധാനപ്പെട്ട ആയില്യം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതിലൂടെ സര്‍പ്പദൈവങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ മണ്ണാറശാല ലോകപ്രസിദ്ധമാണ്.
പുണര്‍തം നാളായ ശനിയാഴ്ച മഹാദീപക്കാഴ്ചയോടെയാണ് ഉത്സവത്തിന് പ്രാരംഭമാകുക. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ നാലാമത് ശ്രീനാഗരാജ പുരസ്കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാളിന് സമ്മാനിക്കും. തുടര്‍ന്ന് ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടം അരങ്ങേറും.
പൂയം നാളായ ഒക്ടോബര്‍ 23ന് ഉച്ചയ്ക്ക് 12ന് സര്‍പ്പയക്ഷിക്കും നാഗരാജാവിനുമായി നടക്കുന്ന ഉച്ചപൂജയ്ക്ക് മണ്ണാറശാലയമ്മ ഉമാദേവി അന്തര്‍ജനം മുഖ്യകാര്‍മികത്വം വഹിക്കും. ആയില്യം ഉത്സവകാലത്ത് മണ്ണാറശാലയമ്മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണിത്. ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് 4.30 വരെ കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളലും വൈകീട്ട് സംഗീതക്കച്ചേരിയും കഥകളിയും അരങ്ങേറും.
പുലര്‍ച്ചെ 3.30ന് നിര്മാല്യദര്ശനത്തോടെയാണ് ഒക്ടോബര്‍ 24ന് ആയില്യംദിന ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ ആറിന് ആരംഭിക്കുന്ന ആയില്യത്തിന്റെ സവിശേഷ പൂജകള്‍, നാഗക്കളം ചടങ്ങുകള്‍ എന്നിവയ്ക്ക് മണ്ണാറശാല ഇല്ലത്തെ കാരണവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. ശാസ്ത്രീയസംഗീതക്കച്ചേരി, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികളുമുണ്ടാകും.
ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും അമ്മ ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വൈകീട്ട് ആയില്യം പൂജ, ഇല്ലത്തെ കാരണവരുടെ കാര്‍മ്മികത്വത്തില്‍ നൂറുംപാലും, ഗുരുതി, തട്ടില്‍ നൂറുംപാലും എന്നിവയും നടക്കും. ഉത്സവത്തോടനുബന്ധിച്ച് സംഗീതക്കച്ചേരി, നങ്ങ്യാര്‍കൂത്ത്, തിരുവാതിര, നൃത്തനാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: