വായനയും എഴുത്തും പാചകവുമൊക്കെയാണ് പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളുടെ ഇഷ്ടവിനോദങ്ങള്‍. മുഖ്യതൊഴില്‍ രാഷ്ട്രീയ പ്രവര്‍ത്തനം. സിപിഐയുടെ ലേബലില്‍ മൂന്ന് തവണ പീരുമേട് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എ ആയി. തോട്ടം മേഖലയായ പീരുമേട്ടിലെ തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ബിജിമോളെ ഓരോതവണയും ജയിപ്പിച്ചുകൊണ്ടിരുന്നത്.
രണ്ട് തവണ എംഎല്‍എയായിട്ടും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ല. പീരുമേട്ടിലെ തോട്ടങ്ങള്‍ മിക്കതും പൂട്ട് വീണ് കിടക്കുകയാണ്. തൊഴിലാളികള്‍ക്ക് അന്തിയുറങ്ങാനുള്ള ലായങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിലത്തുവീഴുന്ന സ്ഥിതിയില്‍. തൊഴിലാളികളോടുള്ള ബിജിമോളുടെ സ്നേഹം കാപട്യമാണെന്ന് ജനം മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇതിനാലാണ് ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ കഷ്ടിച്ച് ജയിച്ചത്.
ജനങ്ങള്‍ ബിജിമോളെ വെറുത്തുതുടങ്ങിയിരിക്കുന്നെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ ചര്‍ച്ചയുണ്ട്. ജനപിന്തുണ നഷ്ടമായെന്ന് മനസിലാക്കിയ ബിജിമോള്‍ പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാരില്‍ പലരും തനിക്ക് വോട്ട് ചെയ്തില്ലെന്ന് ബിജിമോള്‍ മനസിലാക്കി. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അടുപ്പമുള്ള ജില്ലയിലെ പ്രമുഖ സിപിഐ നേതാവ് വാഴൂര്‍ സോമന് തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജിമോള്‍ പ്രചരിപ്പിച്ചത്.
പ്രചാരണത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ തന്റെ ജീവന് പാര്‍ട്ടി നേതാക്കൡനിന്ന് ഭീഷണിയുണ്ടെന്ന് തുറന്നടിച്ചു. ഇത് പാര്‍ട്ടിനേതൃത്വത്തെ ചൊടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മന്ത്രി സ്ഥാനം ലഭിക്കുമെന്ന് ബിജിമോള്‍ പ്രചരിപ്പിച്ചു. കാത്തിരുന്ന കസേര മറ്റൊരാള്‍ക്ക് ലഭിച്ചതോടെ ഗോഡ്ഫാദറില്ലാത്തതിനാലാണ് മന്ത്രി സ്ഥാനം ലഭിച്ചതെന്ന് തുറന്നടിച്ചു. ബിജിമോള്‍ പാര്‍ട്ടിക്കുള്ളിലെ കരടാകാന്‍ കാരണങ്ങള്‍ ധാരാളമായി.സംസ്ഥാന നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്കിയപ്പോള് മാപ്പപേക്ഷ നല്‍കിയെങ്കിലും ബിജിമോള്‍ക്കെതിരെ നടപടിയെടുക്കണമെന്ന തീരുമാനത്തിലേക്ക് സിപിഐ നേതൃത്വം ഒന്നടങ്കം എത്തി.
വിവാദങ്ങള്‍ ഇങ്ങനെ: എ.കെ ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ തൊടുപുഴയില്‍ നടന്ന കാര്‍ഷിക മേള സന്ദര്‍ശിക്കാനെത്തി. ഈ സമയത്ത് വേദിയിലെത്തിയ ബിജിമോള്‍ ലൈഫ്ജാക്കറ്റ് ആന്റണിക്ക് നല്കാന് ശ്രമിച്ചു. ആന്റണി അതുവാങ്ങാതെ മുന്നോട്ടുപോയെങ്കിലും പിറ്റേന്നത്തെ പത്രങ്ങളില്‍ ബിജിമോളുടെ ‘ലൈഫ് ജാക്കറ്റ് സമരം’ വാര്‍ത്താ പ്രാധാന്യം നേടി. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള തന്ത്രം പയറ്റിയത്.
ഒന്നര വര്‍ഷം മുന്‍പ് പീരുമേട് റ്റി ആന്റ് റ്റി എസ്റ്റേറ്റില്‍ ഗേറ്റ് സ്ഥാപിക്കുന്നതിനെത്തിയ ഇടുക്കി എഡിഎം മോന്‍സി പി .അലക്സാണ്ടറെ തടയുകയും കാല് പൊട്ടിക്കുകയും ചെയ്തു. ജോലിക്കെത്തിയ എഡിഎമ്മിനെ ബിജിമോളുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തു. സിപിഐക്ക് നാണക്കേടുണ്ടാക്കിയ ഈ കേസില്‍ ബിജിമോള്േ കീഴടങ്ങണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയെങ്കിലും കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ചെയ്തത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റിന് മുതിരില്ലെന്ന് മനസിലാക്കി കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇതൊക്കെ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ കൈക്കൊണ്ട തീരുമാനങ്ങളായിരുന്നു. ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസിന്റെ കുറ്റപത്രം ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ല. ആക്രമണത്തിനിരയായ എഡിഎമ്മിനെ ആലപ്പുഴ പുഞ്ച സ്പെഷല്‍ ഓഫീസറായി ഒതുക്കിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനുശേഷം ബിജിമോള്‍ ഏലപ്പാറയില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ പാര്‍ട്ടിപ്രവര്‍ത്തകനായ ഏലപ്പാറ സ്വദേശി വത്സലന്‍, ബിജിമോള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ബിജിമോള്‍ എതിര്‍ത്തു. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്തിനെന്ന് ആക്രോശിച്ച് പാര്‍ട്ടിപ്രവര്‍ത്തകനെ ഓടിച്ചിട്ട് തല്ലി. സംഭവം വിവാദമായപ്പോള്‍ പതിറ്റാണ്ടുകളായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന വത്സലനെതിരെ പോലീസില്‍ പരാതി നല്കി വിവാദത്തില്‍നിന്ന് തലയൂരി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജിമോള്‍ക്ക് വോട്ട് ചെയ്തില്ലെന്ന് സംശയമുള്ള വത്സലനെ അകാരണമായി മര്‍ദ്ദിച്ച് കേസില്പ്പെടുത്തുകയായിരുന്നുവെന്ന ആക്ഷേപം പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിലനില്ക്കുന്നു.
സിപിഐയില്‍ ബിജിമോള്‍ ഒറ്റപ്പെട്ട സ്ഥിതിയാണ്. ബിജിമോളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഗോഡ്ഫാദറില്ലാത്ത അവസ്ഥ. ഇനി പീരുമേട് മണ്ഡലത്തില്‍ സിപിഐ ടിക്കറ്റില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ബിജിമോള്ക്കറിയാം. ഇതിനാല്‍തന്നെ അതിര്‍ത്തി മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലാണ് ബിജിമോളുടെ നോട്ടം. കാലാകാലങ്ങളായി സിപിഐ മത്സരിച്ച് പരാജയപ്പെടുന്ന മണ്ഡലത്തില്‍ അങ്കത്തിനിറങ്ങാന്‍ അധികം കടമ്പകളില്ലെന്നതാണ് കാരണം. കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറുന്നതിനും ആലോചിക്കുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ കേള്‍ക്കുന്നത്. അതും നടക്കാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: