കൊല്‍ക്കത്ത: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും വന്‍ പ്രചാരമുള്ള ഭാഷാ പത്രങ്ങളും പശ്ചിമബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്തെ ലൈബ്രറികള്‍ക്ക് വാങ്ങാവുന്ന എട്ടു പത്രങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ടെലിഗ്രാഫ്, സ്റ്റേറ്റ്മാന്‍ എന്നീ പത്രങ്ങള്‍ക്കൊപ്പം പ്രശസ്ത ബംഗാളിപത്രമായ ആനന്ദബസാര്‍ പത്രിക, സിപിഎം മുഖപത്രമായ ഗണശക്തി എന്നിവയേയും വിലക്കിയിട്ടുണ്ട്. ഉത്തരവിനെതിരെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് ആദ്യം രംഗത്തെത്തിയത്. സിപിഎം നേതാവായ സീതാറാം യെച്ചൂരിയെ പോലെയുള്ളവര്‍ കടുത്ത ഭാഷയിലാണ് ഉത്തരവിനെതിരെ പ്രതികരിച്ചത്. ഇത് സെന്‍സര്‍ഷിപ്പിനേക്കാളും ഭീകരമായ ഫാസിസമാണെന്നും യെച്ചൂരി പറഞ്ഞു. പ്രശ്നം വിവാദമായതോടെ മുഖം രക്ഷിക്കുവാനുള്ള നടപടികള്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ലിസ്റ്റിലുള്ള ചില നേപ്പാളി, ഉറുദു പത്രങ്ങള്‍ക്ക് പകരം ഇംഗ്ലീഷ് പത്രങ്ങളെ ഉള്‍ക്കൊള്ളിക്കാനാണ് പരിപാടി. പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: