കണ്ണൂര്‍: ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ ഇ.പി.ജയരാജനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി ഒരുകൂട്ടം സഖാക്കളുടെ ലഘുലേഖ.
ജയരാജന് ആണാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ജയരാജനില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്കും പിണറായി വിജയനിലേക്കും നീളുന്ന പേരുകള്‍ ഓര്‍മ്മിപ്പിച്ചുമാണ് കണ്ണൂരില്‍ വ്യാപകമായി ഇന്നലെ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായിയും കോടിയേരിയും ജയരാജനും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗം മാത്രമാണ് ജയരാജന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയെന്നും ഇവരെല്ലാം ഒന്നാണെന്നും ലഘുലേഖയില്‍ പറയുന്നു.
പിണറായി വിജയനും സംഘവും പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയില്‍ അല്‍പ്പമെങ്കിലും നേരുണ്ടെങ്കില്‍ ജയരാജനെ പിന്‍വലിപ്പിച്ച് ഗ്രൂപ്പ് പോരില്‍ ഒതുക്കിയ മുന്‍ എംഎല്‍എ സി.കെ.പി. പത്മനാഭനെ മത്സരിപ്പിക്കണമെന്നും ജയരാജന്റെ സംഗീത് കാസറ്റ് കടയുടമ രവീന്ദ്രനെ മറയാക്കിയുള്ള വൃദ്ധസദന വ്യാപാരത്തെക്കുറിച്ചും അതിന്റെ അക്കൗണ്ടുകളും വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു.
ജെയിംസ് മാത്യു ജയരാജന്റെ ബിനാമി ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്ന് സമ്മതിച്ചതിനാല്‍ രാജേഷ് നമ്പ്യാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ 50 ലക്ഷം രൂപ മാണി ഗ്രൂപ്പിന് ജയരാജന് കൈമാറിയത് അന്വേഷിക്കുക, ജയരാജന്റെയും മക്കളുടെയും അക്കൗണ്ടുകള്‍ പരിശോധിക്കുക, കണ്ണൂര്‍ ഇരിണാവില്‍ കൈപ്പാട് ഭൂമി നിസ്സാര വിലക്ക് വാങ്ങിയത് അന്വേഷിക്കുക, എ വണ്‍ മാര്‍ബിളുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാട് അന്വേഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ലഘുലേഖയിലുണ്ട്. പിണറായി കണ്ണൂരില്‍ വന്നപ്പോള്‍ പലപ്പോഴും സംരക്ഷണം തീര്‍ത്ത ഞങ്ങളെ ഇനിയതിന് കിട്ടില്ലെന്നും ജയരാജന്റെ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരുടെ മൗനം ചിലത് ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും ലഘുലേഖ പറയുന്നു.
രക്തസാക്ഷികളുടെ ചോരയൂറ്റിക്കുടിച്ച് തഴച്ചുവളര്‍ന്ന ജയരാജന് ഉള്‍പ്പെടെയുള്ള മാര്‍ക്സിസ്റ്റ് റിയല്‍ എസ്റ്റേറ്റുകാരെ ഞങ്ങള്‍ കണ്ണൂരിന്റെ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും ലഘുലേഖ ഓര്‍മ്മിപ്പിക്കുന്നു. ജയരാജനെതിരെ മൊറാഴ ലോക്കല്‍ കമ്മറ്റി നല്കിയ കുറിപ്പിന് പിന്നില്‍ എം.വി. ഗോവിന്ദന് ബന്ധമില്ലെന്നും പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: