കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്റ്റേഷനുകളില്‍ ഒന്നായ കോട്ടയം റെയില്‍വേ സ്റ്റേഷന് ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍. ആദ്യ റെയില്‍വേ മന്ത്രിയായിരുന്ന ജോണ്‍ മത്തായിയുടെ നേതൃത്വത്തിലാണ് കോട്ടയം വഴിയുള്ള റെയില്‍പ്പാതയ്ക്ക് നടപടി ആരംഭിച്ചത്. മധുരഡിവിഷന്റെ കീഴില്‍വരുന്ന കൊച്ചി-കൊല്ലം റെയില്‍പ്പാതയുടെ നിര്‍മാണം തുടങ്ങിയത് 1952 ഡിസംബര്‍ 24നാണ്. 1956ല്‍ കൊച്ചി മുതല്‍ കോട്ടയംപാത പൂര്‍ത്തിയായി. ഒക്ടോബര്‍ 17ന് അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ആദ്യവണ്ടിക്ക് കൊടിവീശി. ഉദ്ഘാടനത്തിന് റെയില്‍വേ മന്ത്രിയെത്തിയത് തീവണ്ടിയില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിലാണ്.
60 വര്‍ഷം മുമ്പ് ഇതിന്റെ നിര്‍മ്മാണത്തിന് മെട്രോമാന് ഇ. ശ്രീധരനും ഉണ്ടായിരുന്നു. ഷഷ്ടിപൂര്‍ത്തി വര്‍ഷത്തിലെത്തിയ സ്റ്റേഷന്റെ ക്രമീകരണത്തിന് പിന്നില്‍ മെട്രോമാന്റെ ആശയങ്ങള്‍ കൂടിയുണ്ടായിരുന്നു.
കൊച്ചിയില്‍നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് പാതനീട്ടുന്ന പണികള്‍ ആരംഭിച്ചപ്പോള്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് കോട്ടയത്തെ തുരങ്കങ്ങള്‍ നിര്‍മ്മിച്ചത്. പണിക്കിടയില്‍ മരിച്ച ആറു പേരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകം തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അടുത്ത കാലത്ത് സ്റ്റേഷന് സന്ദര്‍ശിച്ച ഇ. ശ്രീധരന് ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു.
1958ല്‍ കൊല്ലംവരെയുള്ള പാത കമ്മീഷന് ചെയ്തു. 1971ല്‍ തിരുവനന്തപുരം-എറണാകുളം പാത മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ്ഗേജിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. പുതുക്കിയ പാളത്തിലൂടെ 1976ല്‍ വണ്ടിയോടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിലാണ്. ഒറ്റവരിപ്പാതയിലൂടെ 84 വണ്ടികള്‍ തെക്കോട്ടും വടക്കോട്ടും പോകുന്നു. തിരുവനന്തപുരം-എറണാകുളം പാതയിരട്ടിപ്പിക്കല്‍ തിരുവല്ലക്കും കുറുപ്പന്തറക്കും ഇടയില്‍ പൂര്‍ത്തിയാകാനുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ശബരിമല തീര്‍ഥാടകര്‍ കൂടുതലായി ഈ റെയില്‍വേ സ്റ്റേഷനെ കൂടുതല്‍ ആശ്രയിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: