ശബരിമല: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ദേവീക്ഷേത്രത്തിലും ഇന്ന് പ്രത്യേകപൂജകള്‍ നടക്കും. രാവിലെ അയ്യപ്പസന്നിധിയില്‍ ഗണപതിഹോമവും, മൃത്യുഞ്ജയാര്‍ച്ചനയും വൈകിട്ട് പുഷ്പാഭിഷേകവും മാളികപ്പുറത്തമ്മയ്ക്ക് ഭഗവതി സേവയും അര്‍ച്ചനയും നടത്തും.
തുലാമാസപൂജകള്‍ക്കായി നട തുറന്ന ശബരിമലക്ഷേത്രത്തില്‍ ഇന്നുകൂടി മാത്രമേ നെയ്യഭിഷേകം ഉണ്ടാവുകയുള്ളൂ. നാളെ ധര്‍മ്മശാസ്താവിനും മാളികപ്പുറത്തമ്മയ്ക്കും അഷ്ടബന്ധകലശം നടക്കുന്നതിനാല്‍ മറ്റ് അഭിഷേകങ്ങള്‍ ഒന്നും ഉണ്ടാകില്ല. പതിവ് പൂജകള്‍ എല്ലാം പൂര്‍ത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
ഈ വര്‍ഷത്തെ ചിത്തിര ആട്ട വിശേഷം 29ന് ആകയാല്‍ 28ന് വൈകിട്ട് 5ന് നടതുറക്കും. തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ആണ്ടുപിറന്നാളായ ഒക്ടോബര്‍ 29ന് പതിവ് പൂജകളും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. മണ്ഡലകാലമായ വൃശ്ചികം ഒന്നുമുതല്‍ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. തുടര്‍ന്ന് മണ്ഡലകാലപൂജകള്‍ക്കായി തുലാം 30ന് നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: