മലയിന്‍കീഴ്: കേരളം ഭരിക്കുന്നത് അഴിമതിക്കാരുടേയും സ്വജനപക്ഷക്കാരുടേയും അപ്പോസ്തലന്മാരെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്. മാറനല്ലൂര്‍ പോലീസ് സ്റ്റേഷന് നിര്‍മ്മാണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.എസ്. മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി മെമ്പര്‍മാരുടെ രാപ്പകല്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഭരണസ്വാധീനം ഉപയോഗിച്ച് നിയമനം നല്കുന്ന തിരക്കിലാണ് സിപിഎം മന്ത്രിമാര്‍. പത്താം ക്ലാസ് പാസാവാത്ത ബന്ധുവിന് ഐഎഎസുകാരന്റെ കസേരയില്‍ പ്രതിഷ്ഠിക്കുവാന്‍ മത്സരിക്കുകയാണ് മന്ത്രിമാരെന്നും അദ്ദേഹം പരിഹസിച്ചു. നാട്ടില്‍ ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാര്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യമില്ല. മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചാല്‍ എസ്ഐ ഉള്‍പ്പടെയുള്ള പോലീസുകാര്‍ പുറത്തിറങ്ങിനിന്ന് ജോലി ചെയ്യേണ്ട ഗതികേടാണ്. ഇവിടെ പുതിയ കെട്ടിടം വേണമെന്ന തികച്ചും ജനകീയമായ ആവശ്യമാണ് ബിജെപി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗങ്ങളായ എം.ആര്. ഗോപന്, എരുത്താവൂര്‍ ചന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സി.എസ്. അനില്‍, വിശാഖ്, സെക്രട്ടറിമാരായ ഷാജിലാല്‍, ചന്ദ്രലേഖ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അജി എന്നിവര്‍ സംസാരിച്ചു. ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ സമരം ഇന്ന് അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: