കായംകുളം: വ്യാപാരികള്‍ അമിത വില ഈടാക്കുന്നതിനെതിരെ നിരന്തരം പ്രതികരിച്ച വ്യാപാരിയും സുഹൃത്തും തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ മരിച്ചു. സംഭവത്തില്‍ ദുരൂഹത. കൊറ്റുകുളങ്ങര ഇടശേരി ചെങ്കിലാത്ത് തെക്കതില്‍ (കൊട്ടിലില്‍) നൗഷാദ്അഹമ്മദ്(40), കൂടെയുണ്ടായിരുന്ന എറണാകുളം സ്വദേശി അനു(37) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. പഴം, പച്ചക്കറി വ്യാപാരിയായ നൗഷാദും സഹായിയായ അനുവും ചരക്കെടുക്കാനായി തമിഴ്നാട്ടില്‍ പോയി മടങ്ങി വരവെ തിരുനെല്‍വേലിക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മറ്റൊരു വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നും പറയുന്നു.
പഴവര്‍ഗങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിറ്റതിന് മറ്റു കച്ചവടക്കാര്‍ നൗഷാദിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ കേസ് കൊടുത്തതെന്ന് ചൂണ്ടിക്കാട്ടിയുള്ള നൗഷാദിന്റെ ഫേസ്ബുക്ക് പ്രതികരണം വൈറലായിരുന്നു. ആരു കേസ് കൊടുത്താലും താന്‍ വില കുറച്ചേ സാധനം വില്‍ക്കൂ എന്ന ഫേസ്ബുക്ക് പോസ്റ്റ് 11 ലക്ഷത്തോളംപേരാണ് കണ്ടത്. ഇതേത്തുടര്‍ന്ന് ചില വ്യാപാരികള്‍ ഇയാള്‍ക്കെതിരെ ശത്രുപക്ഷത്തുമായിരുന്നു. ഹസീനയാണ് നൗഷാദിന്റെ ഭാര്യ. മക്കള്‍: അന്‍സ, അന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: