കോഴിക്കോട്: മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ‘പ്രതിരോധ ജീന്‍’ കണ്ടുപിടിച്ചു. അമേരിക്കയിലെ പ്രമുഖ ആശുപത്രിയായ മിനിസോട്ട റോച്ചസ്റ്ററിലെ മയോക്ലിനിക്കിലെ ശാസ്ത്രജ്ഞരാണ് സൈക്ലിംഗ് എ 2 എന്ന ജീനിനെ കണ്ടെത്തിയത്. മലയാളിയായ ഡോ. അരുണ്‍ കണക്കന്തറയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ശരീരത്തിലെ കോശങ്ങളില്‍ കാണുന്ന ‘സൈക്ലിംഗ് എ2 ‘ എന്ന ജീനിന്റെ പ്രവര്‍ത്തനമാണ് കാന്‍സര്‍, പ്രധാനമായും ശ്വാസകോശാര്‍ബുദം വരാതെ നോക്കുന്നത് എന്നാണ് പുതിയ കണ്ടെത്തല്‍. ഈ ജീന്‍ നശിക്കുമ്പോള്‍ കോശങ്ങളില്‍ ജീനോമിക് ഇന്‍സ്റ്റബിലിറ്റി എന്ന പ്രതിഭാസം ഉണ്ടാവുകയും അത് കാന്‍സറിന് കാരണമാവുകയും ചെയ്യുന്നു. മയോക്ലിനിക്കിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. യാന്വാന്ഡേഴ്സണിന് കീഴിലാണ് ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘം പഠനം നടത്തിയത്. ലോകപ്രസിദ്ധ സയന്റിഫിക് ജേര്‍ണലായ സയന്‍സ് മാഗസിനില്‍ ഡോ. അരുണിന്റെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂസിലാണ്ടിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും കാന്‍സര്‍ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ അരുണ്‍ മൂന്ന് വര്‍ഷമായി മായോക്ലിനിക്കില് ശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുകയാണ്. മയോക്ലിനിക്കിലെ തന്നെ ഡോക്ടറായ അഞ്ജലിയാണ് അരുണിന്റെ ഭാര്യ. മകള്‍: ഹരിണി.
ബിജെപി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റും പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കാലിക്കറ്റ് സര്‍വകലാശാല റിട്ട. ഉദ്യോഗസ്ഥനുമായ പുത്തൂര്‍പള്ളിക്കല്‍ നവനീതം വീട്ടില്‍ പി. ജയനിദാസന്റെയും നിര്‍മ്മലയുടെയും മകനാണ് ഡോ. അരുണ്‍. ഗുരുവായൂര്‍ വൈശാഖ് ടൂറിസ്റ്റ് ഹോം ഉടമ കെ. പ്രസാദിന്റെയും ലളിതാംബികയുടെയും മകളാണ് അഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: