ബാഗ്ദാദ്: രണ്ടു വര്‍ഷമായി അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പിടിച്ചടക്കി വച്ചിരിക്കുന്ന, ഇറാഖിലെ മൊസൂള്‍ നഗരം മോചിപ്പിക്കാനുള്ള അന്തിമ പോരാട്ടം ശക്തമാക്കി. ഒന്‍പതു ഗ്രാമങ്ങളില്‍ നിന്ന് ഭീകരരെ കെട്ടുകെട്ടിച്ച, അമേരിക്കന്‍ സഖ്യസേനയുടെ പിന്തുണയുള്ള ഇറാഖ് സൈന്യം അതിവേഗം മുന്നേറുകയാണ്. അധികം വൈകാതെ സൈന്യം വിശാലമായ മൊസൂള്‍ തിരികെപ്പിടിക്കുമെന്നാണ് സൂചന.
ഇറാഖി സൈന്യവും സഖ്യസേനയും ചേര്‍ന്ന് തിങ്കളാഴ്ച മുതല്‍ കരയാക്രമണവും വ്യോമാക്രമണവും ശക്തമാക്കി. ഭീകരരുടെ താവളങ്ങളെന്ന് കരുതുന്ന സ്ഥലങ്ങളിലെല്ലാം അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. കുര്‍ദ് വംശജരുടെ സൈന്യമാണ് ആദ്യം ആക്രമണം തുടങ്ങിയത്. ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ വാരിവിതറിയ തുറന്ന സ്ഥലങ്ങളിലൂടെ, പാടങ്ങളിലൂടെ അവര്‍ സാവധാനം മുന്നേറി. 25,000 ലേറെ കുര്‍ദ് സൈനികരാണ് ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുള്ളത്.
തിങ്കളാഴ്ച വൈകിട്ടോടെ മൊസൂളിലെ 200 ചതുരശ്ര കിലോമീറ്റര്‍ അവര്‍ തിരികെപ്പിടിച്ചതായി കുര്‍ദിസ്ഥാന്‍ പ്രസിഡന്റ് പറഞ്ഞു. ഒന്‍പത് ഗ്രാമങ്ങള്‍ വീണ്ടെടുത്ത അവര്‍ ഐഎസ് ഭീകരസേനയെ എട്ടു കിലോമീറ്റര്‍ പിന്നിലേക്ക് പായിച്ചതായും അദ്ദേഹം അറിയിച്ചു.
സൈന്യം മൊസൂളിന്റെ 20 കിലോമീറ്റര്‍ അടുത്തു വരെയെത്തി. നഗരത്തിലെത്താന്‍ സൈന്യം എത്ര ദിവസമെടുക്കുമെന്ന് വ്യക്തമല്ല. പത്തു ലക്ഷത്തിലധികം പേര് വസിക്കുന്ന നഗരമാണിത്. ഐഎസിനെക്കൊണ്ട് പൊറുതിമുട്ടിയ ഇവര്‍ യുദ്ധം തീവ്രമാകുന്നതോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്കയില്‍.
2014ലാണ് ഇറാഖിലെ വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ ഐഎസ് ഭീകരര്‍ പിടിച്ചത്. മൊസൂള്‍ കേന്ദ്രമാക്കിയാണ് ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയുടെ സാമ്രാജ്യം പ്രഖ്യാപിച്ചതും സ്വയം ഖലീഫയായി അവരോധിച്ചതും.
മൊസൂള്‍ സൈന്യം പിടിക്കുന്നത് ഐഎസിന് കനത്ത തിരിച്ചടിയാകും. ഒരിക്കല്‍ കൈപ്പിടിയില്‍ ഒതുക്കിയ മിക്ക നഗരങ്ങളും ഇറാഖിസൈന്യം തിരിച്ചുപിടിച്ചു.
നിര്‍ണ്ണായക പോരാട്ടമാണ് ആരംഭിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു. അമേരിക്ക വ്യോമാക്രമണത്തിലൂടെയാണ് ഇതിനു പിന്തുണ നല്‍കുന്നത്. ഒപ്പം ആയുധങ്ങളും പരിശീലനവും നല്കുന്നു.
അഞ്ചു ദിശകളില്‍ നിന്ന് ആക്രമണം
ഇറാഖി സൈന്യം, കുര്‍ദ് സൈനികര്‍, സുന്നി പോരാളികള്‍, ഇറാഖി പോലീസ്, സര്‍ക്കാരിനെ അനുകൂലിക്കുന്ന ഷിയാ സൈനികര്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നു. കുര്‍ദ് സൈന്യം പിടിക്കുന്ന മേഖലകള്‍ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും.
ഭീകരതയ്ക്കെതിരായ പോരാട്ടം നിര്‍ണ്ണായക വഴിത്തിരിവിലാണ്, കുര്‍ദ് പ്രസിഡന്റ് മസൂദ് ബര്‍സാനി പറഞ്ഞു.
മൊസൂള്‍ അവസാന കേന്ദ്രം
ഐഎസ് ഭീകരരുടെ കൈവശമുള്ള അവസാന കേന്ദ്രമാണ് മൊസൂള്‍. തിക്രിത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലും റമാദി കഴിഞ്ഞ ഡിസംബറിലും ഫലൂജ ഈ വര്‍ഷം ജൂണിലും സൈന്യം പിടിച്ചു.
മൊസൂള്‍ നഗരത്തിനുള്ളില്‍ മാത്രം 5,000 ഭീകരരെങ്കിലുമുണ്ടെന്നാണ് സൂചന. പലയിടങ്ങളിലും അവര്‍ കുഴിബോംബുകള്‍ പാകിയിട്ടുണ്ട്.
ഭീകരര്‍ ജനങ്ങള്‍ക്കിടയിലേക്ക്
”ഈ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. വീടിനുള്ളില്‍ ആശങ്കയോടെയിരിക്കുന്നു,” 35 വയസുള്ള അബുമൊഹമ്മദ് പറഞ്ഞു. ”ഐഎസ് ഭീകരര്‍ ബൈക്കുകളില്‍ തലങ്ങും വിലങ്ങും ശക്തിയേറിയ ആയുധങ്ങളുമായി പായുന്നത് കാണാം. രക്ഷപ്പെടാന്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാനാണ് നീക്കം. ജനങ്ങള്‍ താമസിക്കുന്ന വീടുകളിലേക്ക് അവര്‍ എത്തുന്നു. അവിടങ്ങള്‍ ആയുധപ്പുരയാക്കുകയാണ്. എന്റെ ബന്ധുവിന്റെ വീട്ടില്‍ അവരെത്തി. ആ വീട്ടില്‍ സ്ഫോടക വസ്തു നിറച്ചിരിക്കുന്നു,” മൊഹമ്മദ് പറഞ്ഞു. മൊസൂളില്‍ നിന്ന് ആരും പുറത്തുപോകാന്‍ ഐഎസ് അനുവദിക്കുന്നില്ല. പോകുന്നവരെ ഉടന്‍ വെടിവച്ചുകൊല്ലുകയാണ്, അദ്ദേഹം പറഞ്ഞു.
സിറിയയിലേക്ക്
മൊസൂള്‍ സൈന്യം പിടിച്ചടക്കിയാല്‍ ഐഎസ് ഭീകരര്‍ അതിര്‍ത്തി വഴി സിറിയയിലേക്ക് കടക്കുമെന്നു സൂചന. സിറിയയില്‍ അവരിപ്പോഴും ശക്തിയാണ്. സിറിയന്‍ നഗരമായ റാഖ കൈവശമുണ്ട്.
മൊസൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ഐഎസ് ആസ്ഥാനം അവര്‍ കൈയൊഴിഞ്ഞു. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തേക്ക് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: