ബെംഗളൂരു: എഎഫ്സി കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യന്‍ ക്ലബ് ബെംഗളൂരു എഫ്സി ഇന്ന് ഇറങ്ങുന്നു. ഇന്ന് നടക്കുന്ന എഎഫ്സി രണ്ടാം പാദ സെമിയില്‍ മലേഷ്യന്‍ ചാമ്പ്യന്മാരായ ജൊഹര്‍ ദാറുല്‍ തായ്സിനെ പിന്തള്ളി ഫൈനലില്‍ പ്രവേശിച്ചാല്‍ ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു പുതിയ ചരിത്രം സ്വന്തമാക്കും. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.
ഒരു എവേ ഗോളിന്റെ മുന്‍തൂക്കത്തില്‍ ഇറങ്ങുന്ന ബെംഗളൂരു എഫ്സി ഫൈനലില്‍ കടന്നാല്‍ അത് ഒരു പുതിയ ചരിത്രമാവും. ആദ്യമായിട്ടായിരിക്കും ഒരു ഇന്ത്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുക. ജോഹറിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് ബെംഗളൂരുവിന് ഗോള്‍രഹിത സമനില മതി ഫൈനലില്‍ പ്രവേശിക്കാന്‍. റിനോ ആന്റോയും സി.കെ. വിനീതുമാണ് ബെംഗളൂരുവിന്റെ മലയാളി താരങ്ങള്‍.
അതേസമയം മത്സരത്തിനിറങ്ങുന്ന ബെംഗളൂരു എഫ്സിക്ക് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ആേവശ്യമാണെന്ന് ദേശീയ ഫുട്ബോള്‍ ടീം നായകനും ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി പറഞ്ഞു.
‘ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ടീം മൈതാനത്തെത്തുന്നത്. ഫൈനലിലെത്തിയാല്‍ അത് ചരിത്രത്തിന്റെ ഭാഗമാകും. ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ ക്ലബ്ബിനും സാധ്യമാകാത്ത നേട്ടത്തിലേക്കാണ് ആ 90 മിനിറ്റും നമ്മള് കളിക്കുക’, ഛേത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: